കേരള തീരത്തിനടുത്ത് വെച്ച് തീപിടിച്ച് പൊട്ടിത്തെറിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് നീങ്ങുന്നു. ജീവനക്കാരെ പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തിക്കും. തുറമുഖത്ത് എത്തിയാലുടൻ രക്ഷപ്പെടുത്തിയവരെയും പരിക്കേറ്റ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്. കപ്പൽ പൂർണ്ണമായും തീ വിഴുങ്ങിയ അവസ്ഥയിലാണ്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിൽ വലിയ ആശങ്ക നിഴലിക്കുന്നുണ്ട്. അതേസമയം കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിൻറെ പൂർണ്ണ വിവരങ്ങൾ നൽകാൻ കപ്പൽ അധികൃതരോട് കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. ഇതിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും അമ്പതോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നും ആണ് സൂചന.
STORY HIGHLIGHT: cargo ship fire