ന്യൂയോർക്ക്: ഹോളിവുഡ് നടൻ ജാരെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം. ഓസ്‌കർ ജേതാവും നടനുമായ ജാറെഡ് ലെറ്റോയ്‌ക്കെതിരെ 9 സ്ത്രീകൾ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജാറെഡ് ലെറ്റോയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് എയർമെയിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങൾ അഭിമുഖങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒരു മൃഗസംരക്ഷണ പരിപാടിയിൽ വെച്ച് ലെറ്റോയെ പരിചയപ്പെട്ടതായി അവകാശപ്പെടുന്ന മോഡലായ യുവതി 2008-ൽ 16 വയസ്സുണ്ടായിരുന്നപ്പോൾ സ്റ്റുഡിയോ സന്ദർശിച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. അവിടെ വെച്ച് ലെറ്റോ തന്നോട് പ്രണയത്തിലായെന്നും നഗ്നയായി പ്രത്യക്ഷപ്പെട്ടെന്നുമാണ് യുവതിയുടെ ആരോപണം. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. മോഡൽ ലെറ്റോയുടെ പേഴ്‌സണൽ അസിസ്റ്റന്റാകാൻ അപേക്ഷിച്ചിരുവെന്നാണ് ലെറ്റോയുടെ പ്രതിനിധി അവകാശപ്പെടുന്നത്. എന്നാൽ യുവതി ഈ അവകാശവാദം നിഷേധിച്ചിട്ടുണ്ട്.
16 വയസ്സുള്ളപ്പോൾ ലോസ് ഏഞ്ചൽസിലെ ഒരു കഫേയിൽ വെച്ച് ജാറെഡ് ലെറ്റോ തന്നെ സമീപിച്ചിരുന്നുവെന്നും പിന്നീട് രാത്രിയിൽ ലൈംഗിക താൽപ്പര്യത്തോടെ സംസാരിച്ചുവെന്നുമാണ് മറ്റൊരു യുവതിയുടെ ആരോപണം. ഒരു പാർട്ടിയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ ആഴ്ചകളോളം അയാൾ തന്നെ വിളിച്ചിരുന്നുവെന്നും സംഭാഷണങ്ങൾ ലൈംഗിക ചുവയുള്ളതായി മാറി എന്നുമാണ് മറ്റൊരു യുവതിയുടെ ആരോപണം. എന്നാൽ 35 വർഷത്തിലേറെയായി നടൻ മയക്കുമരുന്നും മദ്യവും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ലെറ്റോയുടെ പ്രതിനിധി പ്രതികരിച്ചത്.
പ്രായപൂർത്തിയാകാത്ത സമയത്ത് ലെറ്റോ തന്നോട് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചുവെന്നും 18 വയസ്സുള്ളപ്പോൾ തന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തുവെന്നുമാണ് മൂന്നാമത്തെ സ്ത്രീയുടെ ആരോപണം. തൻ്റെ കൈ ബലംപ്രയോഗിച്ച് ലെറ്റോ ഉപയോഗിച്ചുവെന്നും യുവതി പറയുന്നുണ്ട്. അയാളുടെ വീട്ടിലെ പാർട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നില്ല താനെന്നും പെൺകുട്ടികളെ നഗ്നരായി നീന്താൻ ലെറ്റോ പ്രേരിപ്പിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. ലെറ്റോയുടെ പാർട്ടികളിൽ ആരെങ്കിലും നഗ്നരായി നീന്തുന്നത് കണ്ടിട്ടില്ലെന്നാണ് ഹോളിവുഡ് നടനുവേണ്ടി പാർട്ടികൾ സംഘടിപ്പിച്ച ഒരു പ്രൊമോട്ടർ വ്യക്തമാക്കുന്നത്.
ഒരു ഡിജെ 2012-ലെ ഫേസ്ബുക്ക് സ്റ്റാറ്റസ് വീണ്ടും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുതിയ ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്. 17 വയസ്സുള്ളപ്പോൾ ജാറെഡ് ലെറ്റോ അനുചിതമായി പെരുമാറിയെന്ന് ഈ പോസ്റ്റിൽ ഡിജെ ആരോപിച്ചിരുന്നു. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങൾ തള്ളിയിരുന്നു. തന്റെ പോസ്റ്റിന് പിന്നാലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച 50ലധികം പ്രതികരണങ്ങളും ഡിജെ പങ്കിട്ടിരുന്നു. അവരിൽ ചിലർ സംഭവം നടക്കുമ്പോൾ 14 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവരായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു.
‘ഡാളസ് ബയേഴ്‌സ് ക്ലബ്ബ്’ എന്ന സിനിമയിൽ ഒരു ട്രാൻസ് വുമണിനെ അവതരിപ്പിച്ചതിന് ഓസ്‌കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജാറെഡ് ലെറ്റോ. ‘ട്രോൺ ഏരസ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രം 2025 ഒക്ടോബർ 10 ന് റിലീസ് ചെയ്യാനിരിക്കുകയാണ്.