Kerala

‘മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ കൂട്ടക്കുരുതി’; പ്രധാനമന്ത്രിക്ക് ഇടത് പാർട്ടികളുടെ കത്ത് | Left Parties writes letter to PM to stop Maoist attack

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കണമെന്നും കത്തില്‍ പറയുന്നു

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ട അടിയന്തിരമായി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍. സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉള്ള മാവോയിസ്റ്റ് നേതാക്കളെ കോടതിയില്‍ ഹാജരാക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറെന്ന മാവോയിസ്റ്റ് നേതാക്കളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

സിപിഐഎം, സിപിഐ, സിപിഐ എംഎല്‍ ലിബറേഷന്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്‌ളോക്ക് പാര്‍ട്ടികളാണ് പ്രധാനന്ത്രിക്ക് കത്തയച്ചത്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ കൂട്ടക്കുരുതിയാണ് ചത്തീസ്ഗഡില്‍ നടത്തുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കണമെന്നും കത്തില്‍ പറയുന്നു.

പ്രദേശത്തെ സൈനിക വിന്യാസം സാധാരണ ജീവിതം തടസപ്പെടുത്തുന്നതായും ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറി നംബാല കേശവറാവു എന്ന ബസവരാജിനെ വരെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. നിരവധി മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളെയാണ് ഇക്കാലയളവില്‍ സുരക്ഷാ സേന വധിച്ചത്.

STORY HIGHLIGHT : Left Parties writes letter to PM to stop Maoist attack