കൊച്ചി: കേരളാ തീരത്ത് ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചരക്കുകപ്പലിലെ തീയണയ്ക്കൽ ദൗത്യം അതീവ ദുഷ്കരം. കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സ്ഫോടനത്തെയും തീപിടിത്തത്തെയും തുടർന്നു കപ്പലിൽനിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടെയ്നറുകൾ കടലിൽ ചിതറിക്കിടക്കുകയാണ്. അതിനാൽ അഗ്നിരക്ഷാ പ്രവർത്തനങ്ങളുമായി മേഖലയിലുള്ള കോസ്റ്റ് ഗാർഡ് യാനങ്ങൾക്കു തീപിടിച്ച കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല.
കപ്പലിലുണ്ടായിരുന്ന 22 പേരിൽ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. തിങ്കളാഴ്ച കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.
രക്ഷപ്പെട്ട ജീവനക്കാരുമായി നാവികസേനാ കപ്പൽ ഐഎൻഎസ് സൂറത്ത് ഇന്നലെ രാത്രിയോടെ മംഗലാപുരം തുറമുഖത്തെത്തി. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഐഎൻഎസ് വിക്രാന്തിൽ മംഗളൂരു പോർട്ടിൽ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചൈന, തായ്‌വാൻ സ്വദേശികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.