ഇടുക്കി: മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതി തീരുമാനിച്ചു. ഡാം ബലപ്പെടുത്തൽ (ഗ്രൗട്ടിങ്) നടപടികൾക്കു മുൻപ് ഐസോടോപ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച സമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. പുതിയ ഡാം എന്ന ആവശ്യം വീണ്ടും യോഗത്തിൽ ഉയർത്തിയ കേരളം ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും വ്യക്തമാക്കി.
2014 ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഗ്രൗട്ടിങ് നടത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്നും ഇത് ഉചിതമല്ലെന്നും കേരളം വ്യക്തമാക്കി. ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) ഉൾപ്പെടെ ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും അഭ്യർഥിച്ചു.
ഡാമിനു ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചു. ഡാമിന്റെ ജലനിരപ്പ് തൽസമയം ലഭിക്കണമെന്ന കേരളത്തിന്രഎ ആവശ്യം പരിഗണിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ തമിഴ്നാടിനു നിർദേശം നൽകി. വള്ളക്കടവ്– മുല്ലപ്പെരിയാർ റോഡ് കല്ലിട്ട് ബലപ്പെടുത്താമെന്നു കേരളം വ്യക്തമാക്കി. റോഡിനു വീതി കൂട്ടാൻ സാധിക്കില്ലെന്നും ഇതിനു വനംവകുപ്പിന്റെ ഉൾപ്പെടെ അംഗീകാരം ആവശ്യമാണെന്നും കേരളം നിലപാടെടുത്തു. കേരളത്തെ പ്രതിനിധീകരിച്ചു അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷൽ സെക്രട്ടറി ജീവൻ ബാബു, സംസ്ഥാനന്തര നദീജലവിഷയത്തിലെ ഉപദേഷ്ടാവ് ജയിംസ് വിൽസൺ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.