നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിൻ്റേത് ഇരട്ടത്താപ്പാണ്. പിഡിപിയുടെ എല്‍ഡിഎഫ് പിന്തുണയെ പറ്റി എന്താണ് സംസാരിക്കാത്തത്. മുന്‍പ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെ ആശാവഹവും ആവേശകരവും എന്നാണ് എഴുതിയിരുന്നത്. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.