നിലമ്പൂർ തെരഞ്ഞെടുപ്പ് അങ്കം ക്ലൈമാക്സിലേക്ക് കടക്കുകയാണ്. വാശിയേറിയ പോരാട്ടത്തിന്റെ ഫലം എന്താകുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. നിലമ്പുരിൽ ഇടതു കാറ്റോ, ബിജെപിയുടെ കുതിപ്പോ, യുഡിഎഫിന്റെ കോട്ടയോ എന്താണെന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം.
അവസാന ലാപ്പിലേക്ക് കടന്നതോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തിയും അവരുടെ പിന്തുണയും ഉറപ്പാക്കി കൊണ്ടു മുന്നേറാനാണ് മുന്നണികളുടെ ശ്രമം. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ കണ്ട് വോട്ട് ഉറപ്പിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. ഇതിനിടയിൽ ചേരി തിരിഞ്ഞ് തമ്മി തല്ലുകയാണ് കേരളത്തിലെ പ്രബുദ്ധരായ സാഹിത്യകാരന്മാർ. ഇടതുബുദ്ധിജീവികളായ സാ-കാരന്മാർ സിപിഎം സ്ഥാനാർഥിയായ എം സ്വരാജിനെ പിന്തുണച്ച് രംഗത്ത് വന്നതാണ് ചർച്ചയ്ക്ക് കാരണം. എതിർത്തും ഗ്രൂപ്പു തിരിഞ്ഞും ചർച്ചകളെ പെരുപ്പിച്ച സമയത്ത് ബെന്യാമിനും ഒരെണ്ണം അങ്ങ് എഴുതി, അതും അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ എന്ന പേരിൽ. ഹരിതാ ഇവാൻ എഴുതിയ കുറിപ്പിനെ കേവലം നാല് വരികൾ കൊണ്ടാണ് വിനോയി തോമസ് ഖണ്ഡിച്ചത് എന്നുള്ളത് ശ്രദ്ധേയം
വൈറലായ കുറിപ്പുകൾ…..
1. ബെന്യാമിൻ
അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ
എഴുത്തുകാർ ദന്തഗോപുരവാസികളായിരിക്കണം എന്ന ഉറച്ച ജന്മിത്തബോധത്തിൽ നിന്നാണ് അവർ രാഷ്‌ട്രീയം പറയാൻ പാടില്ല, വോട്ട് ചോദിക്കാനോ, ഇലക്ഷൻ നടക്കുന്ന മണ്ഡലത്തിൽ പ്രവേശിക്കാനോ പാടില്ല എന്ന ചില തിട്ടൂരങ്ങൾ പുറത്തു വരുന്നത്.
സാധാരണ ജനങ്ങൾ ചെയ്യുന്നതെല്ലാം തങ്ങൾക്ക് അന്യമാണെന്ന ഗർവ്വ് ഇക്കൂട്ടരെ ഭരിക്കുന്നു. തങ്ങൾ അവർക്കെല്ലാം മേലേ എന്തോ സ്ഥാനം വഹിക്കുന്നു എന്നു സ്വയം അഹങ്കരിക്കുന്നു. ചങ്ങലയിട്ട കണ്ണടയിലൂടെ ഒളിഞ്ഞു നോക്കി സർവ്വരെയും പുച്ഛിക്കുന്നു.
നിഷ്‌പക്ഷർ എന്ന് മേനിനടിക്കുന്ന ഈ പുങ്കവന്മാർ എന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി അപ്പുറവും ഇപ്പുറവും എപ്പുറവും നിൽക്കാൻ ഇവന്മാരെക്കാൾ കേമന്മാർ വേറെയുണ്ടാവില്ല. അവരെപ്പോലെ തന്നെ മറ്റു മനുഷ്യരും ചെയ്യുന്ന പ്രവർത്തികൾ എല്ലാം കാര്യസാധ്യത്തിനു വേണ്ടി മാത്രമാണെന്ന് അവർ വിചാരിക്കുന്നു. അവരുടെ സർഗ്ഗാത്മ ശൂന്യത നിറഞ്ഞ പൊട്ടരചനകൾക്ക് അംഗീകാരങ്ങളും സ്വീകാര്യതയും കിട്ടാത്തത് ഏതോ അജ്ഞാതശക്തികൾ തടയിടുന്നതുകൊണ്ടാണെന്ന് അവർ സ്വയം കരുതുന്നു. മികവുള്ളവർക്ക് സ്വീകാര്യത കിട്ടുന്നത് ‘ദാസ്യം’ കൊണ്ടാണെന്ന് അവർ സ്വയം സമാശ്വസിക്കുന്നു. തരം കിട്ടുമ്പോൾ ഉള്ളിലെ വിഷം പുറത്തിറങ്ങി തുപ്പുന്നു.
എഴുത്തുകാർ സാധാരണ പൗരന്മാരാണ്. അവർക്ക് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ട്. അവർ രാഷ്ട്രീയം പറയും. വോട്ട് ചെയ്യും. വോട്ട് ചോദിക്കും. അതിന്റെ പേരിൽ പോയ്‌പ്പോകുമെന്ന് കരുതുന്ന വായനക്കാർ പോയ്ക്കോട്ടെ എന്ന് വയ്ക്കും. അതിനു കെല്പില്ലാത്ത അരാഷ്ട്രീയ കഴുതകൾ തങ്ങളുടെ സങ്കടം കരഞ്ഞു കരഞ്ഞു കരഞ്ഞു തീർക്കട്ടെ.
2. ഹരിതാ ഇവാൻ
രാഷ്ട്രീയ ബോധം ഉണ്ടായ നാൾ മുതൽ ഉറച്ച കമ്യൂണിസ്റ്റ്കാരിയാണ്. അന്ധമായ അടിമത്തമല്ല, മറിച്ച് നിരന്തരമായ വായനകളിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിഞ്ഞ രാഷ്ട്രീയ ബോധമാണത്.
ചിന്താഗതികളോടും ആദർശങ്ങളോടും ഏറ്റവും അടുത്തു നിൽക്കുന്ന പ്രവർത്തന രീതിയുള്ള സ്പെയിനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരാണ് ഞാനും ജീവിത പങ്കാളിയും.
തിരഞ്ഞെടുപ്പ് വിജയങ്ങളോ സ്ഥാനമാനങ്ങളോ അല്ല ഈ പാർട്ടിയുടെ പ്രാഥമിക ലക്ഷ്യം. പാവപ്പെട്ട തൊഴിലാളി കൾക്കും സമൂഹത്തിൽ മാറ്റി നിറുത്തപ്പെടുന്നവർക്കും മെച്ചപ്പെട്ട തൊഴിൽ ജീവിത സൗകര്യങ്ങൾ ഒരുക്കാനായി പാർട്ടിയിലെ അംഗങ്ങൾ അഹോരാത്രം പ്രവർത്തിക്കുന്നു.
സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നു.
എന്റെയും ഭർത്താവിന്റെയും ലക്ഷ്യം കസേരകളോ പണമോ സ്ഥാനങ്ങളോ അല്ല. സ്പെയിനിലെ
പിബി മെമ്പർ കൂടിയായ എന്റെ ഭർത്താവിന് മുന്നിൽ ഓരോ തെരഞ്ഞെടുപ്പ് കാലത്തും മറ്റു പാർട്ടികൾ നിരത്തുന്ന ഓഫറുകളിൽ ഏതെങ്കിലുമൊന്നു സ്വീകരിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു.
കേരളത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ്കാലത്ത് ഇടത് പക്ഷത്തെ തിരഞ്ഞെടുക്കുക എന്നർത്ഥം വരുന്ന ഒരു ക്രീയേറ്റീവ് ഷെയർ ചെയ്തത് ഒഴിച്ചാൽ നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഞാൻ ഇത് വരെ പരസ്യമായി ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്.
പക്ഷെ ഇന്ന്,
ഒരു ഇന്ത്യൻ പൗരയുടെ രാഷ്ട്രീയവും സാമൂഹികവും വ്യക്തിപരവുമായ എല്ലാ അവകാശങ്ങളും ഉപയോഗിച്ച് ഞാൻ പ്രഖ്യാപിക്കുന്നു,
നിലമ്പൂരിൽ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും സഖാവ് സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു. മത്സരിക്കുന്നവരിൽ
ഏറ്റവും മികച്ച സ്ഥാനാർഥി അദ്ദേഹമാണ് എന്ന ഉത്തമ വിശ്വാസം തന്നെയാണ് അതിനു കാരണം.
അതിപ്രശസ്തരായ ധാരാളം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സഖാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ എന്റെ മാത്രം ഫോട്ടോ തിരഞ്ഞെടുത്തു സ്ഥാനമോഹിയാണ് എന്ന അർത്ഥത്തിൽ പോസ്റ്റുകൾ ഇട്ട് സൈബർ ആക്രമണത്തിന് വഴിയൊരുക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം എന്താണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
പക്ഷെ ആള് മാറിപ്പോയി.
ഇതൊന്നും കൊണ്ട് എന്റെ മനോവീര്യത്തെയോ എഴുത്തിനെ യോ നിങ്ങൾക്ക് തളർത്താൻ കഴിയില്ല.
നിരാശയൊക്കെ എനിക്ക് മനസ്സിലാകും. പക്ഷെ ഇതല്ല അതിനുള്ള വഴി. നന്നായി അധ്വാനിക്കുക.
രാവിലെ എഴുന്നേറ്റ് ഇന്നാരെ ദ്രോഹിക്കണം എന്ന് ചിന്തിച്ച്, വരട്ടു ചൊറി മാന്തുന്നതിന് സമാനമായ പോസ്റ്റുകൾ ഇട്ട് ആശ്വാസം കൊള്ളുന്നതിന് പകരം എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യുക.
എഴുതിത്തോൽപ്പിക്ക്.
അതാണ് ഹീറോയിസം.
3. ഷീലാ ടോമി
എഴുത്തുകാർ സ്വരാജിനൊപ്പം നിന്നതുകൊണ്ട് നിലമ്പൂർകാർക്ക് എന്ത് കാര്യം? ശരിയാണ്, നിലമ്പൂരിലെ സാധാരണക്കാരാണ് സ്വരാജിനൊപ്പം നിൽക്കേണ്ടത്. എത്രയോ മാസങ്ങളായി ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന മണ്ണിൻറെ മക്കൾക്ക് വേണ്ടി സ്വരാജ് വിജയിച്ചു വന്നാൽ എന്തു ചെയ്യുമെന്ന് അവർ ഉറ്റു നോക്കുന്നുണ്ട്. അങ്ങനെ പലതും. സ്വരാജ് പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കും എന്നതാണ് പ്രതീക്ഷ. നോക്കൂ നിഷ്പക്ഷതയും നിശബ്ദതയും ആണ് ഇക്കാലത്തെ ഏറ്റവും വലിയ തെറ്റുകൾ.
എന്തുകൊണ്ട് സ്വരാജ്? എന്തുകൊണ്ട് ഇടതുപക്ഷം? നമ്മുടെ രാജ്ഭവനിൽ പോലും നിഷ്കളങ്കം എന്നപോലെ അതിദേശീയതയുടെ ആപത്ത് നുഴഞ്ഞു കയറുമ്പോൾ മിത്തുകൾ ചരിത്രമാകുന്ന കാലത്ത് രാജ്യത്തെ വെട്ടിക്കീറാൻ നോക്കുന്നവർക്കെതിരെ ഉറക്കെ ശബ്ദിക്കാൻ കെല്പുള്ളവരാണ് മതനിരപേക്ഷതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നവരാണ് ഭരണത്തിലേക്ക് വരേണ്ടത്. നല്ലൊരു പ്രഭാഷകനും വായനക്കാരനും എഴുത്തുകാരനുമാണ് സ്വരാജ്. ജാതി മതകക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം ‘ആത്യന്തകമായി നീ മനുഷ്യനാവുക’ എന്ന് വിശ്വസിക്കുന്നയാൾ. മാനവികത മുറുകെപ്പിടിക്കുന്ന സാമാജികരാണ് നമുക്ക് വേണ്ടത്.
ഒത്തിരി പേർ പറയുന്നത് കണ്ടു എഴുത്തുകാർ സ്വരാജിനെ സപ്പോർട്ട് ചെയ്യുന്നത് ഇടത് ദാസ്യമാണെന്ന്. നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന്. ജനാധിപത്യ രാജ്യത്തെ ഓരോ പൗരനും പൗരക്കും തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളിൽ നിൽക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. ആ അവകാശം എഴുത്തുകാർക്കുമുണ്ട്. ഒരാളുടെ രാഷ്ട്രീയ ചോയിസ് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ അതിനെ രാഷ്ട്രീയമായി വേണം, സംവാദത്തിലൂടെ വേണം, നേരിടാൻ. അല്ലാതെ അധിക്ഷേപത്തിലൂടെയല്ല.
എന്റെ കാര്യം – പെട്ടെന്ന് മുളച്ചുപൊന്തിയതല്ല എന്നിലെ ഇടതുപക്ഷ ചിന്ത. കോൺഗ്രസ് താവളമായ കുടിയേറ്റ ഗ്രാമത്തിൽ, വിരലിലെണ്ണാവുന്ന ഇടതുപക്ഷക്കാർ മാത്രമുള്ള ഞങ്ങളുടെ ഗ്രാമത്തിൽ, ഇടതെന്നും വലതെന്നും നോക്കാതെ എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഗ്രാമത്തിൽ എൻറെ ചാച്ചൻ (അച്ഛൻ) അടിമുടി ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ്. അന്ത്യ ശ്വാസത്തോളം നിന്നു. അതുകൊണ്ട് എൻറെ കുടുംബത്തിനോ എനിക്കോ യാതൊരു തരം അപ്പക്കഷണങ്ങളും ഇന്നോളം കിട്ടിയിട്ടില്ല. അത് ആഗ്രഹിക്കുന്നുമില്ല.
എഴുത്ത് തന്നെയാണ് എൻറെ രാഷ്ട്രീയം. വിമർശിക്കേണ്ടതിനെ എഴുത്തിലൂടെ വിമർശിക്കുക തന്നെ ചെയ്യുമെന്ന് എൻറെ രചനകൾ വായിച്ചിട്ടുള്ളവർക്കറിയാം. നിഷ്പക്ഷതയും നിശബ്ദതയും ആണ് ഇക്കാലത്തെ ഏറ്റവും വലിയ തെറ്റുകൾ. ഇടത് പക്ഷം തെറ്റുകൾ ഇല്ലാത്ത പാർട്ടി ആണെന്നല്ല. തിരുത്തപ്പെടേണ്ടത് പലതുമുണ്ട്. എന്നാൽ ആരാണ് കൂടുതൽ ശരി എന്ന് മനസ്സിലാക്കേണ്ടത്, ചിന്തിക്കേണ്ടത്, വോട്ടർമാരാണ്.
കേരളം ഇരുണ്ട കാലത്തേക്ക് മടങ്ങി പ്പോകാതിരിക്കാൻ മനുഷ്യ പക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയക്കാർ വരണം.
ഈ പോസ്റ്റ് കൊണ്ട് കുറേ വായനക്കാരെ നഷ്ടമായേക്കാം. എന്നാൽ ഇതാണ് എൻറെ ശരി. അധികാരത്തിന്റെ ഒരു കൈനീട്ടവും ഇന്നോളം എഴുത്തിന് കിട്ടിയിട്ടില്ല. എനിക്ക് കിട്ടിയ അംഗീകാരങ്ങൾ അധികവും ദേശീയ തലത്തിലും കേരളത്തിൽനിന്ന് വെളിയിലും നിന്നുമാണ്. ഞാനറിയാത്ത എന്നെ അറിയാത്ത ജൂറികൾ തന്നതുമാണ്. എഴുത്തിന്റെ മികവുകൊണ്ട് മാത്രം ലഭിച്ചതെന്ന് ആത്മവിശ്വാസത്തോടെ ഉറപ്പിച്ചു പറയാൻ എനിക്കാവും.
NB: ഇതിനു താഴെ വന്നേക്കാവുന്ന അധിക്ഷേപ കമൻറ് കൾക്ക് മറുപടി പ്രതീക്ഷിക്കേണ്ട. എനിക്കതിന് സമയമില്ല.
(ഒപ്പം ചേർത്തിരിക്കുന്ന പടം ആദിവാസികൾക്ക് 2024 ഡിസംബർ 31 നുമുമ്പ് പട്ടയം വിതരണം ചെയ്യും എന്ന ഒത്തുതീർപ്പ് തീരുമാനത്തിന്റെ കോപ്പി. മാസങ്ങൾ സമരം ചെയ്ത് നേടിയ ആ തീരുമാനവും നടപ്പാക്കപ്പെടാത്തകൊണ്ടാണ് നിലമ്പൂരിൽ അവർ ഇപ്പോൾ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ആയിരക്കണക്കിന് ഏക്കർ തോട്ടം കൈവശമുള്ളവരുള്ള കേരളത്തിൽ ഒരു തുണ്ട് മണ്ണില്ലാത്ത ആദിവാസി എങ്ങനെ രാഷ്ട്രീയക്കാരെ വിശ്വസിക്കും? സ്വരാജിൽ പ്രതീക്ഷയുണ്ട്.
4. കെ.ഇ.എൻ
5. അശോകൻ ചരുവിൽ
എം.സ്വരാജിൻ്റെ രംഗപ്രവേശനത്തോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. പി.വി.അൻവറിൻ്റെ നിസ്സഹകരണമല്ല; പരാജയത്തെ മുന്നിൽ കണ്ടുള്ള അങ്കലാപ്പാണ് യു.ഡി.എഫിനെ ഇന്നവിടെ സംഘർഷഭരിതമാക്കുന്നത്.
എല്ലാം മറന്നുള്ള വലതു / വർഗ്ഗീയപക്ഷ ഏകോപനത്തിനായിരിക്കും ഇനി അതിൻ്റെ സൈദ്ധാന്തികന്മാർ ശ്രമിക്കുക. എൽ.ഡി.എഫിൻ്റെ വിജയപ്രതീക്ഷയിൽ കോൺഗ്രസ് / മുസ്ലിംലീഗ് പാർട്ടികളേക്കാൾ അസ്വസ്ഥതയുണ്ടാവുക ആർ.എസ്.എസ്, എസ്.ഡി.പി.ഐ, ജമായത്തെ ഇസ്ലാമി, ആർ.എം.പി., എസ്.യു.സി.ഐ. അടങ്ങുന്ന മഴവിൽമുന്നണിക്കായിരിക്കും. ഇക്കൂട്ടത്തിൽ ആർ.എസ്.എസിൻ്റെ ബി.ജെ.പി.ക്ക് നിലമ്പൂരിൽ സ്ഥാനാർത്ഥിയുണ്ടെങ്കിലും അവർ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് കാത്തിരിക്കേണ്ടി വരും.
എം.സ്വരാജ് എന്ന യുവപൊതുപ്രവർത്തകനോട് തീർത്താൽ തീരാത്ത പകയാണ് സംഘപരിവാർശക്തികൾക്കുള്ളത്. അത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നമ്മൾ കണ്ടു. അവിടെ മത്സരിച്ച ബി.ജെ.പി.സ്ഥാനാർത്ഥി പകൽവെളിച്ചത്തിൽ ചാനലുകളോട് പറഞ്ഞത്: ബി.ജെ.പിയുടെ ഒരു വോട്ടുപോലും തനിക്കു കിട്ടിയില്ല എല്ലാം കെ.ബാബുവിന് കൊടുത്തു എന്നാണ്. കിട്ടിയ വോട്ടുകൾ താൻ സ്വന്തം നിലക്ക് നുള്ളിപെറുക്കിയതാണ് എന്നും.
പക്ഷേ നിലമ്പൂരിൽ ബി.ജെ.പി.യുടെ വോട്ടിന് പരിമിതിയുണ്ട്. അത് മുഴുവൻ മറിച്ചാലും അതിനെ മറികടക്കാവുന്ന പ്രതീക്ഷയുടെ തിളക്കത്തിലാണ് എം.സ്വരാജ് നിൽക്കുന്നത്.
6. കെ.ആർ.മീര
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.
ഇതൊക്കെയാണ് എം. സ്വരാജിന് വോട്ടഭ്യർഥിച്ച് ഇടതു സാംസ്കാരിക നായകന്മാർ പങ്കുവെച്ച പോസ്റ്റുകൾ. എന്നാൽ ഇതിനെ വിമർശിച്ച് രംഗത്ത് വന്ന പഴയ KSU നേതാവും നിലവിലെ പ്രമുഖ നോവലുകളുടെ രചയിതാവുമായ വിനോയി തോമസ് ഒടുവിൽ പോസ്റ്റ് പിന്‌വലിച്ചു ചർച്ച മതിയാക്കി. വലതുപക്ഷ സാംസ്കാരിക നായകന്മാർ വിനോയി തോമസിന് പിന്തുണ നൽകി രംഗത്തും വന്നിരുന്നില്ല. നിലമ്പൂരിലെ പോരാട്ടം അതിന്റെ പാരമ്യത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച സജീവമാണ്.
content highlight: Nilambur by election