നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതുവിധേനെയും ജയം ഉറപ്പിക്കാനാണ് ഇടതനും വലതനും ശ്രമിക്കുന്നത്. അതിന് RSS, PDP, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിങ്ങനെ ആരോടും അയിത്തം കല്‍പ്പിക്കാതെ തഞ്ചത്തിനും പരുവത്തിനും മുന്നോട്ട് കൊണ്ടുപോകാനാണ് UDF-LDF നീക്കം. അഭിമാന പോരാട്ടത്തില്‍ പരാജയത്തെ ഏതു വിധേനെയും തടയുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു വര്‍ഗീയ വാദിയുടെയും വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് ആര്‍ജവത്തോടെ പറഞ്ഞ സിപിഎമ്മിന്റെ പിന്നോട്ട് പോക്കാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത്. അതുകൊണ്ട് തന്നെ ഒരു ബ്രാഞ്ച് ലെവല്‍ നേതാവുപോലും അത്തരമൊരു പരാമര്‍ശവും നടത്തിയിട്ടില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വീകരിച്ചത് ഇതേ അടവ് നയം ആയിരുന്നു. വര്‍ഗീയതയ്ക്കും മതധ്രൂവീകരണത്തിനുമെതിരെ ശക്തമായി സംസാരിച്ചിരുന്ന എം. സ്വരാജ് ഈ വിഷയത്തില്‍ അയഞ്ഞ മട്ടിലാണ് പ്രതികരിക്കുന്നത്.
പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിലമ്പൂരില്‍ എല്ലാവരും ഒക്കചങ്ങായി മാരാണ്. വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയെ വിമര്‍ശിക്കുന്നതിലൂടെ സിപിഐഎം അവസരവാദമാണ് വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറയുന്നു. സിപിഐഎമ്മിന് ആരെയും കൂട്ടാം. സിപിഐഎം തൊട്ടാല്‍ എല്ലാവരും ശുദ്ധമാകും. സിപിഐമ്മിന്റെ കൂടെ കൂടാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘തൈലാതി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാല്‍ ശുദ്ധമാകുമെന്നും’ അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടുകളും സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ നന്മ പ്രതീക്ഷിക്കുന്ന സിപിഎമ്മുകാരും യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല. സിപിഐഎം എന്തുചെയ്താലും അതിനെ ന്യായീകരിക്കുന്ന നിലപാടാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎമ്മിന് അവസവരവാദ നിലപാടാണെന്നും പിഡിപി ആണോ വെല്‍ഫെയര്‍ പാര്‍ട്ടിയാണോ വര്‍ഗീയ പാര്‍ട്ടി എന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മതരാഷ്ട്രവാദവുമായി പൊരുത്തപ്പെട്ട് പോകുന്നതില്‍ പ്രശ്നമില്ല എന്ന് കേരളത്തിലെ കോണ്‍ഗ്രസ് അവരുടെ ബാന്ധവങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന ആക്ഷേപമുണ്ട്. അത് തള്ളിക്കളയേണ്ടതില്ല. ഇത് സംബന്ധിച്ച് മറുപടി പറയേണ്ടത് യുഡിഎഫാണെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോട് ഒരു കാലത്ത് പിഡിപിയെ എല്ലാവരും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതിന് ശേഷം എന്തൊക്കെ മാറ്റങ്ങള്‍ വന്നുവെന്ന് സ്വരാജ് ചോദിച്ചു. മഅദ്നി സ്വീകരിച്ച നിലപാടുകള്‍ എങ്ങനെയുള്ളതായിരുന്നു. മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അവര്‍ പരസ്യപ്പെട്ടുത്തി. അതുതന്നെ അവര്‍ സ്വീകരിച്ചുവന്നു. അത് സ്വാഗതാര്‍ഹമാണ്. തെറ്റായ നിലപാടുകള്‍ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകള്‍ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. നാളെ ജമാഅത്തെ ഇസ്ലാമി അവരുടെ ആചാര്യനെ തള്ളിപ്പറയുകയും മതരാഷ്ട്രവാദം ഉപേക്ഷിക്കുകയും ചെയ്താല്‍ സാവധാനത്തില്‍ അവരേയും സ്വീകരിക്കും. അവരെ സ്വാഗതം ചെയ്യുന്നതിന് മുന്‍പന്തിയില്‍ തങ്ങളുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു. ആരുടെ വോട്ട് വേണമെന്ന കാര്യത്തില്‍ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു. എല്ലാ നല്ല മനുഷ്യരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫിനെ ആരൊക്കെ പിന്തുണയ്ക്കുന്നു എന്നത് യുഡിഎഫിന്റെ വിഷമാണ്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.
അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനാണെന്ന് പിബി അം?ഗം എ വിജയ രാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ? അത് തന്നെ എനിക്കറിയില്ല. ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് പറഞ്ഞിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനുള്ള ശ്രമമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഓഫീസില്‍ പലരും വരും. കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും. സാധാരണ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ആള്‍ക്കാര്‍ വരില്ലേ? പിന്തുണ ഉള്ളവരോടല്ലേ പിന്തുണ സ്വീകരിക്കുക. ആര്‍എസ്എസും ഞങ്ങളും തമ്മില്‍ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല. അങ്ങനെ ഉണ്ടെങ്കില്‍ രാഷ്ട്രീയമായ ചതിപ്രയോഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയിലെ സ്റ്റഡി ക്ലാസ് വാധ്യാരായ എം.വി. ?ഗോവിന്ദന്റെ പ്രതികരണം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയോ പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്നും എം സ്വരാജിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നുമാണ് അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ദത്താത്രേയസായി സ്വരൂപ്നാഥ് അറിയിച്ചത്. എല്‍ഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദത്താത്രേയ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഘടന ആരാണെന്ന് അറിയില്ലെന്നും തങ്ങള്‍ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. നിലമ്പൂരില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുള്‍പ്പടെ രൂപപ്പെടുമ്പോള്‍ മണ്ഡലം ആരെ തുണയ്ക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം.
content highlight: Nilambur by election