സിപിഐയ്ക്ക് ഇപ്പോൾ അത്ര നല്ല സമയമല്ലെന്നാണ് ജ്യോതിഷം വശമാക്കിയ സഖാക്കൾ പറയുന്നത്. ഭാരതാംബ വിവാദത്തിൽ ഗവർണറുമായി ഏറ്റുമുട്ടിയാണ് ആ മോശ സമയം ആരംഭിച്ചത്. പരിസ്ഥിതി ദിന സർക്കാർ പരിപാടിയിൽ ഭാരതാംബയെ തൊഴണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം സിപിഐയും മന്ത്രി പി. പ്രസാദും ഉയർത്തിയിരുന്നു.
എന്നാൽ വിരോധാഭാസമെന്നു പറയട്ടെ കൃത്യം 5 ദിവസങ്ങൾക്കു ശേഷം സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിൽ സ. കാനം രാജേന്ദ്രനൊപ്പം ഭാരതാംബയും ചേർത്തുള്ള പോസ്റ്റർ ഇറങ്ങി. എന്നാൽ അത് ജില്ലാ സെക്രട്ടറി വി.ബി. ബിനു ഇടപെട്ട് പരിഹരിച്ചപ്പോഴും സിപിഐ വിചാരിച്ചത് തലവേദനയെല്ലാം മാറിയെന്നാണ് . അപ്പോഴാണ് ഹൈറേഞ്ചിന്റ മിടുക്കിയായ ഇ.എസ്. ബിജിമോളുടെ വരവ്. ഔദ്യോഗിക നേതൃത്വവുമായ ഇടഞ്ഞ ഇടുക്കിയുടെ മിടുക്കിയായ ബിജിയെ പാർട്ടിക്ക് വിലക്കേർപ്പെടുത്തേണ്ടതായി വന്നു.
ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിലക്ക് ഏർപ്പെടുത്തിയത്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവാണ് മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കത്തിൽ ഒരു ഭാഗത്ത് ബിജിമോളുടെ ഭർത്താവിന്റെ പേരായിരുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. എന്നാൽ തുടർന്നുണ്ടായ തർക്കങ്ങളിൽ പാർട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. ഇതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. ബിജിമോളോട് സംഭവത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. എന്നാൽ ഈ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല.
content highlight: E S Bijimol CPI Idukki