നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരാജയഭീതിയിൽ യുഡിഎഫ് സ്വീകരിക്കുന്നത് അപകടകരമായ കൂട്ടുകെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന് നിലമ്പൂരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും യുഡിഎഫിലെ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷിയായി മാറി. ലീഗും യുഡിഎഫിലെ മറ്റു കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദത്തിൻ്റെ വക്താക്കളാണെന്നും ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ലക്ഷ്യമിടുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിൻ്റേത് അപകടകരമായ നീക്കം. വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടക്കെട്ട് ഇന്നലെയുമില്ല ഇന്നുമില്ല നാളെയുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അൻവറിനെ കൂട്ടാതെ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ട് കൂടിയിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.