കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്നു. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗാണ് കവർന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചാണ് കവർച്ച നടന്നത്.
സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
കവർച്ചയ്ക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. കറുത്ത നിറത്തിലുള്ള ടി ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്.
വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.