തൃശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22) നെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പറഞ്ഞത്.
തുടർന്ന് 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതി രാഹുലിനെതിരെ മാള പൊലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസും, മദ്യപിച്ച് മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച ഒരു കേസും, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അമിത വേഗതിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ ഒരു കേസുമുണ്ട്.
ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ, ബാബു, എ എസ് ഐ സ്വപ്ന സി.പി.ഒ മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.