കോട്ടയം വൈക്കത്ത് നിന്ന് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം തലയാഴം കരിയാറ്റില്‍ നിന്നും കണ്ടെത്തി. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കല്ലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ചയാണ് ഫിഷ് ഫാം ഉടമ വിപിന്‍ നായരെ കാണാതാകുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും സമയത്ത് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിന്‍ നായരെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: fish farm owner death