Kerala

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പൊലീസുകാരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പൊലീസുകാരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് അപാർട്ട്മെന്റിൽ റെയ്ഡ് നടത്തിയതെന്നാണ് സൂചന.

പെൺവാണിഭ സംഘത്തിന്‍റെ നടത്തിപ്പുകാരിയായ ബിന്ദുവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ബിന്ദുവിനെ ഉപയോഗിച്ച് ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി നിമീഷും പ്രതി ചേർക്കപ്പെട്ട പൊലീസുകാരും പെൺവാണിഭ കേന്ദ്രം നടത്തുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇവർക്ക് സാമ്പത്തിക ഇടപാടുകളുൾപ്പടെ മറ്റു ബന്ധമുള്ളതായാണ് വിവരം.

പൊലീസ് ഡ്രൈവർമാരായ കെ.ഷൈജിത്തും കെ.സനിത്തും സാമ്പത്തിക ലാഭമുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ചേർത്തതിന് പിന്നാലെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. രണ്ടുദിവസം മുൻപാണ് അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് അറസ്റ്റിലായത്.