തമിഴ്‌നാട്ടിലെ ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന്റെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ.
ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ അസുഖ ബാധിതയാണെന്നും കടുത്ത വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും മാതാവ് ഭാരതി (30) മൊഴി നൽകി. സ്വകാര്യ വാഹന സ്ഥാപനത്തിൽ ഡ്രൈവറായ അരുണിനും ഭാരതിക്കും 43 ദിവസം മുൻപാണ് ഇരട്ടക്കുട്ടികളുണ്ടായത്.
കുട്ടികളിൽ ഒരാളെ കാണാനില്ലെന്ന ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
ഇതോടെ നീലാങ്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കിടന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ച പൊലീസ്, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് മാതാവ് കുറ്റം സമ്മതിച്ചത്.
വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ, കുഞ്ഞിനെ ബാഗിലാക്കി ബാൽക്കണിയിൽ നിന്ന് എറിഞ്ഞെന്ന് ഭാരതി വെളിപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.