സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടുവെന്ന് പറയാം. നവീന കാലത്തിന്റ ആശയവിനിമയ സംവിധാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മനുഷ്യ ജീവിതത്തില്‍ വരുത്തിയ സ്വാധീനം വലുത് തന്നെയാണ്. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയ വലിയ പങ്കാണ് വഹിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ദാമ്പത്യ ജീവിതത്തില്‍ സോഷ്യൽ മീഡിയ വില്ലനായും കൂട്ടുകാരനായും സഹപ്രവര്‍ത്തകനുമായി മാറിയ കാഴ്ചയാണ് ഇന്ന് കാണുന്നത്.
ഉത്തര്‍പ്രദേശിലെ ഒരു ദാമ്പത്യ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ഈ ദമ്പതികള്‍ക്കിടയിലെ വില്ലന്‍ സോഷ്യല്‍ മീഡിയ എന്നതാണ് അതിലെ വിരോധാഭാസം. ഉത്തര്‍പ്രദേശില്‍ ഇന്‍സ്റ്റാഗ്രാം ആസക്തിയെച്ചൊല്ലിയുള്ള ദാമ്പത്യ തര്‍ക്കം ഒരു പോലീസ് കേസായി മാറി. ഭര്‍ത്താവിന്റെ വീട്ടുജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കാരണം തനിക്ക് റീല്‍സ് എടുക്കാന്‍ സമയമില്ലാതായെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പോലീസിന് പരാതി നല്‍കി. സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് കുറഞ്ഞതിനെത്തുടര്‍ന്നാണ് വിഷയം ഹാപൂരിലെ വനിതാ പോലീസ് സ്‌റ്റേഷനില്‍ വരെയെത്തിയത്.
ദേശീയ മാധ്യമായ ന്യൂസ് 18 ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് , ഹാപൂര്‍ ജില്ലയിലെ നിഷ എന്ന ഭാര്യ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു. വീട്ടുജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിച്ചതാണ് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.