അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന് അപകടത്തിൽ ഗുരുതര പരിക്കേറ്റതായാണ് വിവരം.
ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 69-കാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.
അപകടത്തിൽ നൂറിലധികം യാത്രക്കാർ മരിച്ചതായാണ് ഗുജറാത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്തി. ആഭന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വൈകിട്ട് അഞ്ചുവരെയാണ് വിമാനത്താവളം അടച്ചത്.