തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇനി സീപ്ലെയിനിൽ വരാം. UDAN പ്രാദേശിക കണക്ടിവിറ്റി സ്കീമിൽ ഉൾപ്പെടുത്തിയാണ് സീപ്ലെയിൻ സർവീസ് തിരുപ്പതിയിൽ ലോഞ്ച് ചെയ്യുന്നത്. ഘട്ടംഘട്ടമായിട്ടാണ് സീപ്ലെയിൻ എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ. 2026 ആദ്യത്തോടെ ആയിരിക്കും സീപ്ലെയിൻ പ്രവർത്തനം തുടങ്ങുക. കല്യാണി അണക്കെട്ട് ആയിരിക്കും സീപ്ലെയിനിന് പറന്നിറങ്ങാനുള്ള സ്ഥലം ആകുക.
ആന്ധ്രാപ്രദേശ് എയർപോർട്സ് ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിന്റെ പിന്തുണയോടെ ആയിരിക്കും സീപ്ലെയിൻ സർവീസ് നടപ്പാക്കുക. തീർഥാടന കേന്ദ്രങ്ങളെ കാര്യക്ഷമമായും വേഗത്തിലും ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിജയവാഡയ്ക്കും ശ്രീശൈലത്തിനും ഇടയിൽ ഇതിനകം തന്നെ വിജയകരമായ പരീക്ഷണപറക്കൽ നടത്തിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് തിരുപ്പതിയിലും സീപ്ലെയിൻ ആരംഭിക്കാനുള്ള നടപടികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് പോകുന്നത്.
വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഫീഡ്ബാക്ക് ഹൈവേസിനെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു. ലോകപ്രശസ്തമായ വെങ്കടേശ്വര ക്ഷേത്രം തിരുപ്പതിയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, കപില തീർഥം, ഗോവിന്ദരാജ സ്വാമി ക്ഷേത്രം, ചന്ദ്രഗിരി കോട്ട എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്.
എല്ലാം പൂർത്തിയായി കഴിഞ്ഞാൽ 2025 അവസാനത്തോടെയോ 2026 ആദ്യത്തോടെയോ സീപ്ലെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. തിരുപ്പതിക്ക് സമീപമുള്ള കല്യാണി ഡാം ആയിരിക്കും ജല വിമാനത്താവളം.
എന്തുകൊണ്ട് തിരുപ്പതി
എല്ലാ മാസവും ലക്ഷക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് തിരുപ്പതിയിലേക്ക് എത്തുന്നത്. വെങ്കടേശ്വര ക്ഷേത്രമാണ് തിരുപ്പതിയുടെ പ്രധാന ആകർഷണമെങ്കിലും മറ്റ് ആത്മീയകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. തിരുപ്പതിയിൽ ഒരു വിമാനത്താവളമുള്ളത് സീപ്ലെയിൻ കണക്ടിവിറ്റിക്ക് കൂടുതൽ സഹായകമാകും.