അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നടുക്കുന്നതും ദുഃഖകരവുമായ സംഭവമാണ് ഉണ്ടായതെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു. ദുഃഖകരമായ ഈ നിമിഷം ദുരന്തബാധിതരായ ആളുകൾക്കൊപ്പമാണ് തന്റെ മനസ്സ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഏറെ ഞെട്ടലുണ്ടാക്കുന്ന അപകടമാണ് ഗുജറാത്തിൽ സംഭവിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്. എല്ലാ വ്യോമയാന ഏജൻസികളോടും അപകടം ഉണ്ടായ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. 110 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
1:38 ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.