ഭക്ഷണരീതിയും കാൻസർ സ്ഥിരീകരണവും തമ്മിൽ വലിയ ബന്ധമുണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതി പലതരം കാൻസർ കേസുകളുടേയും വർധനവിന് കാരണമാകുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണശീലങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.
ദിവസവും നാം കഴിക്കുന്ന ചില ഭക്ഷണശീലങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുന്നവയാണെന്ന് അറിയാമോ എന്ന് തുടങ്ങുന്ന കുറിപ്പും വീഡിയോക്കൊപ്പം നൽകിയിട്ടുണ്ട്. തുടർന്നാണ് ഡയറ്റിൽ നിന്ന് കുറയ്ക്കുകയോ പാടേ ഉപേക്ഷിക്കുകയോ ചെയ്യേണ്ട ഭക്ഷണങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. അതിലാദ്യത്തേത് അൾട്രാ പ്രൊസസ് ഫുഡ് ആണ്. സോസേജുകൾ, ഹോട്ട് ഡോഗ്, ബേക്കൺ, പാക്കറ്റിലുള്ള ഭക്ഷണങ്ങൾ, റെഡി ടു ഈറ്റ് വിഭാഗത്തിലുള്ളവ തുടങ്ങിയ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ പലവിധ കാൻസർ സാധ്യത വർധിപ്പിക്കുന്നുണ്ട്. അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിൽ ഗ്രൂപ്പ് വൺ വിഭാഗത്തിലാണ് പ്രിസർവേറ്റീവുകൾ അമിതമായ ഇവയെ ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
മറ്റൊന്ന് മധുര പാനീയങ്ങളാണ്. സോഡ, എനർജി ഡ്രിങ്കുകൾ, മധുരപാനീയങ്ങൾ തുടങ്ങിയവ ഇൻസുലിൻ നില കൂട്ടുകയും വണ്ണംവെക്കാനും ശരീരത്തിൽ വീക്കമുണ്ടാകാനും കാരണമാകും. ഇവയെല്ലാം കാൻസർ സാധ്യതയും രോഗവ്യാപനവും വർധിപ്പിക്കും. അമിതമായി വറുത്തതും പൊരിച്ചതുമായ ആഹാരപദാർഥങ്ങളും കാൻസർ സാധ്യത കൂട്ടുന്നവയാണെന്ന് ഡോ. സൗരഭ് പറയുന്നു. നന്നായി പൊരിച്ച ആഹാരങ്ങളും ശരീരത്തിൽ വീക്കമുണ്ടാക്കുകയും കാൻസർ സാധ്യത കൂട്ടുകയും ചെയ്യുന്നു.
ഉയർന്ന താപനിലയിൽ ഭക്ഷണം പാകംചെയ്യുന്നതും കാൻസർ സാധ്യത കൂട്ടുന്നുവെന്ന് ഡോ. സൗരഭ് പറയുന്നു. ഇത്തരത്തിലുള്ള പാചകരീതി ഹെട്രോസൈക്ലിക് അമിനെസ്, പോളിസിലിക് അരോമാറ്റിക് ഹൈഡ്രോകാർബൺസ് തുടങ്ങിയ അർബുദകാരിയായ ഘടകങ്ങൾ രൂപപ്പെടാൻ കാരണമാകും. ഇത് ഡിഎൻഎയിൽ തകരാറുണ്ടാക്കുകയും കാൻസർ സാധ്യത കൂട്ടുകയും ചെയ്യും.
കാൻസർ സാധ്യത കൂട്ടുന്ന മറ്റൊരു ഘടകം മദ്യപാനമാണ്. മിതമായ അളവിലുള്ള മദ്യോപഭോഗം പോലും സ്തനാർബുദം, കരൾ, മലാശയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. മദ്യപാനശീലം ഹോർമോൺ നിലയെ തകരാറിലാക്കുകയും ഇത് അസെറ്റാൽഡീഹൈഡ് എന്ന ഘടകം രൂപപ്പെടാനും ഡിഎൻഎ തകരാറിനും കാരണമാകും.