India

വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം; ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാൻ കാരണം: അമിത് ഷാ | ahmedabad-air-india-flight-crash-amit-shah-reaction

പ്രധാന മന്ത്രി നരേന്ദ്ര മോദിയും നാളെ ദുരന്ത സ്ഥലം സന്ദർശിക്കും.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ (Air India Plane Crash) മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏകദേശം പൂര്‍ണമായും കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കനത്ത ചൂടും വിമാനത്തിലുണ്ടായിരുന്ന ഉയര്‍ന്ന തോതിലുള്ള ഇന്ധനവും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായും അമിത് ഷാ അറിയിച്ചു. ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മരണ സംഖ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്ന സൂചനയും അമിത് ഷാ നല്‍കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും നാളെ ദുരന്ത സ്ഥലം സന്ദർശിക്കും.

അപകടം സംഭവിക്കുമ്പോള്‍ എയര്‍ ഇന്ത്യ 171 വിമാനത്തില്‍ ഏകദേശം 1,25,000 ലിറ്റര്‍ ഇന്ധനം ഉണ്ടായിരുന്നു. ഉയര്‍ന്ന താപനിലയും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ദുരന്തത്തില്‍ ആരും രക്ഷപ്പെടാനുള്ള സാധ്യത ഇല്ലായിരുന്നു. എന്നാല്‍ ഒരാള്‍ രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ് എന്നും അമിത് ഷാ പ്രതികരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടുണ്ട്. ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചുവരികയാണ്. ആയിരത്തിലധികം സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ഇതിനോടകം ശേഖരിച്ചുവരികയാണ് എന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 പേര്‍ ആണ് അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ചത്. മകളെ കാണാന്‍ ലണ്ടനിലേക്കുള്ള മുന്‍മുഖ്യമന്ത്രിയുടെ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. മലയാളി നഴ്‌സ് രഞ്ജിത നായരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചതായി പത്തനംതിട്ട കളക്ടറും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സ്ഥിരീകരിച്ചു. തിരുവല്ല സ്വദേശിയായ രഞ്ജിത അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള മറ്റ് 241 പേരും മരിച്ചതായി നേരത്തെ അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

STORY HIGHLIGHT :  ahmedabad-air-india-flight-crash-amit-shah-reaction