India

അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണം മുന്നൂറിനോട് അടുക്കുകയാണ്. നിലവില്‍ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.

അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്.

അപകടത്തില്‍ മരിച്ചവവരുടെ 265 മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലെത്തിച്ചതായി പൊലീസ് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കണക്ക് പുറത്ത് വിട്ടത്.