ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എം സ്വരാജ്. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. സംസ്കാരം തൊട്ടു തീണ്ടിട്ടില്ലാത്ത വിധം യുഡിഎഫ് സൈബർ ഹാൻഡിലുകൾ അവരെ ആക്രമിക്കുന്നു. നിലമ്പൂർ ആയിഷയും ആക്രമിക്കപ്പെടുന്നു. കെ ആർ മീരയെ എഴുതാൻ പോലും അനുവദിക്കില്ലെന്ന തരത്തിലാണ് ഭീഷണി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് അംഗീകരിക്കാൻ കഴിയാത്തത് മറ്റാർക്കും ചെയ്യരുത് എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന് പ്രേരണ നൽകുന്നത് അവരുടെ ചില രാഷ്ട്രീയ നേതാക്കളാണ്. കെ ആർ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ഉള്ള നീക്കം അപലപനീയം. ഹീനമായ പ്രചാരണ ശൈലികൾ ഉപേക്ഷിക്കണം. അത്തരത്തിലുള്ള പ്രചാരണങ്ങൾക്കുവേണ്ടി ചിലരെ നിയോഗിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ഭാവിയെ കരുതി വിഷം കലർത്താൻ ശ്രമിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.