Kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്‌മെന്റ് 15 ന്

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് 15 ന് നടക്കും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മെറിറ്റില്‍ ബാക്കി 93,594 സീറ്റുകള്‍. ഇതില്‍ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ സ്‌കൂളില്‍ ചേരാഞ്ഞതിനാല്‍ വന്ന ഒഴിവുകളാണ്.

ബാക്കി സംവരണവിഭാഗങ്ങള്‍ക്കായി നീക്കിവെച്ചതും അപേക്ഷയിലെ അപാകം കാരണം അലോട്മെന്റ് റദ്ദാക്കിയവയുമാണ്.

മെറിറ്റില്‍ മിച്ചമുള്ള സീറ്റുകള്‍ പരിഗണിച്ച് മൂന്നാം അലോട്മെന്റ് നടക്കും. ഇതനുസരിച്ചുള്ള പ്രവേശനം 16, 17 തീയതികളിലാണ്. ആദ്യ രണ്ട് അലോട്മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു.

എന്നാല്‍, മൂന്നാം അലോട്മെന്റില്‍ ഈ സൗകര്യമുണ്ടാകില്ല. സ്ഥിരംപ്രവേശനം നിര്‍ബന്ധമാണ്. താത്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരണം. 18-ന് ക്ലാസ് തുടങ്ങും.

തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച വൈകീട്ടാണ് പൂര്‍ത്തിയായത്. രണ്ടാം അലോട്മെന്റില്‍ ഉള്‍പ്പെട്ടവരും ആദ്യ അലോട്മെന്റില്‍ താത്കാലിക പ്രവേശനത്തില്‍ തുടര്‍ന്നവരുമായ 17,294 കുട്ടികള്‍ മെറിറ്റിലെ അലോട്മെന്റ് ഉപേക്ഷിച്ചു.

ഇവരില്‍ ഒരുവിഭാഗം കുട്ടികള്‍ മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് വിഭാഗങ്ങളില്‍ ചേര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ ജില്ലകളിലായി 11,954 കുട്ടികളാണ് ഈ വിഭാഗം സീറ്റുകളില്‍ പ്രവേശനം നേടിയത്. അവശേഷിക്കുന്നവര്‍ വിഎച്ച്എസ്ഇയില്‍ ചേര്‍ന്നിട്ടുണ്ടാകാം.

Latest News