India

അഹമ്മ​ദാബാദ് വിമാന ദുരന്തത്തിന്റെ യഥാർഥ കാരണം എന്ത്? ടേക്ക് ഓഫ് വീഡിയോയിൽ നിന്നും വ്യക്തമാകുന്ന മൂന്ന് സാധ്യതകൾ പങ്കുവെച്ച് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്പ് | Ahammadabad flight crash

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

രാജ്യത്തെ നടുക്കിയ ദുരന്തങ്ങളിലൊന്നായി മാറുകയാണ് അഹമ്മ​ദാബാദിൽ ഇന്നലെ സംഭവിച്ച വിമാന ദുരന്തം. 242 യാത്രക്കാരിൽ 241 പേരും മരണപ്പെട്ട സംഭവത്തിന്റെ പിന്നിലെ കാര്യങ്ങളാണ് ഇപ്പോഴെല്ലാവരും തിരക്കുന്നത്. എന്നാൽ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഔദ്യോഗികമായ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പുറത്തു വന്ന ദൃശ്യങ്ങളനുസരിച്ച് ഈ വീഡിയോകളില്‍ നിന്നും ചില അപകടകാരണങ്ങളെ കുറിച്ചുള്ള സൂചന ലഭിക്കുന്നുണ്ടെന്നാണ് വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ കാരണങ്ങളപ്പറ്റി ഇപ്പോഴേ പറയുന്നതിന്റെ അപാകത നിലനില്‍ക്കെ ചെറിയൊരു കാര്യം മാത്രം എഴുതാമെന്നു കരുതി. വിമാനത്തിന്റെ, ആകാശത്തെ അവസാന നിമിഷങ്ങളുടെ, ലഭ്യമായ ഒരു വീഡിയോയില്‍ കാണുന്ന മൂന്നു കാര്യങ്ങളാണ്-

അറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍
വീഡിയോയിലെ വിദൂരക്കാഴ്ചയില്‍, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്ളാപ്പുകള്‍.
വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയരാനുള്ള ശ്രമം
200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. ഇവിടെ അറുനൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്കു കയറ്റാത്തത് പ്രശ്നത്തിന്റെ തന്നെ സൂചികയാണ്.
സാധ്യതകള്‍ പലതാണ്.

  1. ലാന്‍ഡിങ് ഗിയര്‍ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍
  2. പൈലറ്റുമാരുടെ മറവി
  3. വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചത്.

എന്നാല്‍ ഇതോടൊപ്പം ഫ്ളാപ്പുകള് നേരെയാക്കിയെന്നത് (വീഡിയോയിലെ ദൂരക്കാഴ്ച സത്യമാണെങ്കില്‍) പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ടേക്കോഫ് ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ ഈ പാളികള്‍ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല.

എന്നാല്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെ 3505 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്ളാപ്പുകള്‍, ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്. ഉയര്‍ന്നു കഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകുമ്പോഴാണ് അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം, ഫ്ളാപ്പുകള്‍ നേരെയാക്കുക. അതേവരെ നല്ല ലിഫ്റ്റ്-മുകളിലേക്കുള്ള തള്ളല്‍- വേണമെങ്കില്‍ ഫ്ലാപ്പുകള്‍ ഇങ്ങിനെ ഇരുന്നേ പറ്റൂ.

 ഇന്ന് വിമാനം വീഴുമ്പോള്‍ ഉയരം 625 അടിയായിരുന്നു. അതേസമയം, 200-400 അടിയില്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട വീലുകള്‍ ഈ പൊക്കത്തിലും, താഴ്ന്നു തന്നെയിരിക്കുകയും ചെയ്തു. ആദ്യം തോന്നാവുന്ന സംശയം ഇതാണ്- ലാന്‍ഡിഗ് ഗിയര്‍ വലിച്ചുകയറ്റാനുള്ള ലിവറെന്നു കരുതി ഫ്ളാപ്പുകള്‍ നേരെയാക്കാനുള്ള ലിവര്‍ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാര്‍?

എന്നാല്‍ ഡ്രീംലൈനര്‍ വിമാനത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്. മാറിപ്പോകാന്‍ തക്കം അടുത്തടുത്തല്ല രണ്ടും. പൈലറ്റുമാരുടെ നടുക്കുള്ള പെഡസ്റ്റലില്‍ എന്‍ജിന്‍ ത്രോട്ടിലിന് വലത്താണ് ഫ്ളാപ്പ് ലിവര്‍. ലാന്‍ഡിങ് ഗിയര്‍ ലിവറാകട്ടെ മുഖ്യ ഇന്‍സ്ട്രമെന്റ് പാനലില്‍, ഫ്ളൈറ്റ് ഡിസ്പ്ലേ പാനലിലനു താഴെ, ക്യാപറ്റന്റെ സൈഡിലാണ് (ഇടതുവശത്ത്).

നേരെയായ ഫ്ളാപ്പുകളും താഴെ ഇറങ്ങിത്തന്നെ നില്‍ക്കുന്ന വീലുകളും – ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയുമാണ്. വിമാനത്തിന് ഉയര്‍ന്നു പോകാനുള്ള, മുകളിലേക്കുള്ള തള്ളല്‍ കുറയുകയും, തള്ളി താഴേക്കു നില്‍ക്കുന്ന വീലുകള്‍ വായുപ്രവാഹത്തിന് തടസ്സമുണ്ടാക്കി ഡ്രാഗ്- അതായത് പിന്നിലേക്കുള്ള വലിവ്-കൂടുകയും.

വിമാനം ഉയരുന്നുമില്ല, വേഗം കുറയുകയും ചെയ്യുന്നു എന്ന അവസ്ഥ. വിമാനം ഉയരുന്നില്ലെന്നു കാണുമ്പോള്‍, സ്വാഭാവികമായും വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയര്‍ത്താനുള്ള പ്രേരണയാണുണ്ടാവുക. ഇങ്ങിനെ, കുറഞ്ഞ വേഗത്തില്‍, കുറഞ്ഞ ലിഫ്റ്റില്‍, മൂക്ക് മുകളിലേക്കുയരുമ്പോള്‍, വായുവിന്റെ മുകളിലേക്കുള്ള തള്ളല്‍ പിന്നെയും ഏറെ കുറയുകയാണുണ്ടാവുക. സ്റ്റാള്‍ എന്നു പറയുന്ന ഈ അവസ്ഥില്‍ വിമാനം കല്ലിട്ടതുപോലെ താഴേക്കു പതിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം കൂടുതല്‍ എഴുതാം

content highlight: Ahammadabad flight crash