Kerala

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

സംസ്ഥാനത്തെ വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപ നിലവാരം മറികടന്നു. കൊപ്രയുടെ ലഭ്യതക്കുറവാണ് പ്രധാനമായും വില വർധിപ്പിക്കുന്നത്. ഇതിനിടെ വ്യാജ ബ്രാൻഡുകൾ വിപണിയിൽ എത്തുകയാണെന്നത് മില്ലുടമകൾക്കും, യഥാർത്ഥ കമ്പനികൾക്കും തലവേദന സൃഷ്ടിക്കുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത, യഥാർത്ഥ ബ്രാൻഡുകളോട് രൂപസാദൃശ്യമുള്ള വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിലെങ്ങുമുണ്ട്. ഇവ യഥാർത്ഥ ബ്രാൻഡുകളേക്കാൾ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ഇതെല്ലാം മില്ലുകളിൽ നിന്നുള്ള സപ്ലൈ കുറയാനും കാരണമാകുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ലഭിക്കുന്ന കൊപ്രയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മൈസൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നടക്കം എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ചെറുകിട മിൽ ഉടമകളും പ്രതിസന്ധി നേരിടുന്നു.കഴിഞ്ഞ മാസം സംസ്ഥാനത്തെ വെളിച്ചെണ്ണ വില ലിറ്ററിന് 300 രൂപ നിലവാരം ആദ്യമായി മറികടന്നിരുന്നു. പിന്നീട് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച, ജൂൺ 9ാം തിയ്യതി കേരളത്തിലെ വില ലിറ്ററിന് 350 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ വർഷത്തെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇരട്ടി വിലയാണ്.കേര വൃക്ഷം തിങ്ങി നിൽക്കുന്ന കേരളക്കരയിൽ പക്ഷെ നാളികേരത്തിനും വലിയ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. പച്ചത്തേങ്ങ കിലോ ഗ്രാമിന് 68 രൂപ നിലവാരമെത്തി നിൽക്കുന്നു. ഒരു ക്വിന്റലിന്റെ നിരക്ക് 21,000 രൂപ മറികടന്നു. ഇപ്പോഴത്തെ നിരക്ക് പരിഗണിക്കുമ്പോൾ ഒരു ലിറ്റർ വെളിച്ചെണ്ണ ഉല്പാദിപ്പിക്കാൻ ഏകദേശം 345 രൂപ വില വരുമെന്ന് വ്യാപാരികൾ പറയുന്നു. 100 കിലോ കൊപ്ര ആട്ടിയാൽ ലഭിക്കുന്നത് 60-65 ലിറ്റർ വെളിച്ചെണ്ണയാണ്. ഇതിനിടെയാണ് വ്യാജന്മാരുടെ വരവ്.
മാത്രമല്ല ആഗോള തലത്തിൽ കൊപ്രയുടെ സപ്ലൈ താഴ്ന്നു നിൽക്കുന്നതും കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കുന്നു. ഇക്കഴിഞ്ഞ മെയ് അവസാനത്തോടെ രാജ്യാന്തര തലത്തിൽ വെളിച്ചെണ്ണ വില പുതിയ സർവ്വകാല ഉയരം കുറിച്ചിരുന്നു. ഇപ്പോഴത്തെ നില തുടർന്നാൽ ഉടൻ തന്നെ കേരളത്തിലെ വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ നിലവാരം മറികടക്കും. ഇത് കേരളത്തിലെ സാധാരണക്കാരുടെ അടക്കം കുടുംബ ബജറ്റ് താളം തെറ്റാനും കാരണമായേക്കും. ഹോട്ടൽ വ്യവസായത്തേയും വില വർധന സാരമായി ബാധിക്കുന്നുണ്ട്.