അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായുള്ള റിപ്പോർട്ടുകൾ എയർ ഇന്ത്യ തള്ളികളഞ്ഞു. അതേസമയം വിമാന ദുരന്തമുഖത്ത് പ്രധാനമന്ത്രി നേരിട്ടെത്തി . ചികിത്സയിൽ കഴിയുന്നവരേയും സന്ദർശിച്ചു.
വാക്കുകൾക്കതീതമായ ഹൃദയഭേദകമായ നഷ്ടം എന്ന് സ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരുടെ ജീവനും നഷ്ടമായി. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.