എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി.വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും ഉടൻ ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിആറിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്.
അതേസമയം ബ്ലാക്ക് ബോക്സ് ലഭിച്ചുവെന്ന റിപ്പോർട്ടുകൾ എയർ ഇന്ത്യ തള്ളി. എന്താണ് തെറ്റ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്ന തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തിട്ടില്ലെന്നും അത് വീണ്ടെടുക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും എയർ ഇന്ത്യ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്.
അപകടത്തിൽ 265 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരുടെ ജീവനും നഷ്ടമായി. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.