പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന്റെ പ്രതിധ്വനി രാജ്യാന്തര വിപണിയിലും ദൃശ്യമാണ്. പശ്ചിമേഷ്യയിലെ യുദ്ധഭീതി പ്രധാനമായും പ്രകടമായിരിക്കുന്നത് ക്രൂഡ് ഓയിൽ വിലയിലാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്.രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ 10% ത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ആദ്യം മുതലുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എണ്ണ വില ഉള്ളത്. ഒപെകിന്റെ രണ്ടാം നമ്പർ ക്രൂഡ് ഓയിൽ ഉൽപ്പാദക രാജ്യമായ ഇറാഖിലെ തങ്ങളുടെ എംബസി ഒഴിപ്പിക്കാൻ യുഎസ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ ആണ് ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിച്ചു കയറ്റം ഉണ്ടായിരിക്കുന്നത്.
ഇസ്രായേൽ-ഇറാൻ സംഘർഷം സ്വർണ്ണ നിലയിലും വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. കേരളത്തിൽ സ്വർണ്ണത്തിന് 1560 രൂപയാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്.