സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ് , ഓറഞ്ച്, യെല്ലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. നേരത്തെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമായിരുന്നു റെഡ് അലർട്ട്.
ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കനത്ത മഴയിലും കാറ്റിലും വിവിധ ഇടങ്ങളില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എറണാകുളം കാക്കനാട് ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണ് ഒഴിവായത് വന്‍ ദുരന്തമാണ്.
ഇന്ന് പുലര്‍ച്ചെ 4.30 നാണ് കാക്കനാട് കുഴിക്കാല ജംഗ്ഷനില്‍ അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് കാര്‍ പോര്‍ച്ചുള്‍പ്പടെ കെട്ടിടത്തിന് പൊട്ടല്‍ വീഴുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശിയായ സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. ശക്തമായ മഴപെയ്താല്‍ വീട് നിലം പൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോള്‍.
തിരുവനന്തപുരം പെരുമാതുറയിലാണ് വീടിന്റെ മേല്‍പ്പുര തകര്‍ന്ന് റോഡിലേക്ക് വീണത്. തിരക്കേറിയ തീരദേശ പാതയിലാണ് ശക്തമായ കാറ്റില്‍ മേല്‍ക്കൂര നിലം പതിച്ചത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകാഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിന്റ റൂഫ് ഷീറ്റാണ് തകര്‍ന്ന് റോഡില്‍ വീണത്. അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തിനു ശേഷമാണ് മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.