ദേശീയതലത്തിലെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി.neet.nta.nic.in- എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
അന്തിമ മെറിറ്റ് ലിസ്റ്റ് പ്രകാരം രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാർ ജനറൽ വിഭാഗത്തിൽ 99.9999547 ശതമാനത്തോടെ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം സ്ഥാനം (99.9999095 പെർസെൻ്റൈൽ). മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷി 99.9998189 പെർസെൻ്റൈലോടെ മൂന്നാം സ്ഥാനം നേടി.
മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ.
ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140 നും 200നും ഇടയിൽ മാർക്ക് ലഭിച്ചു.