എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 274 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 33 പേർ വിമാനത്തിലുണ്ടായിരുന്നവരല്ല.വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എഐ 171 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ബിജെ മെഡിക്കൽ ഹോസ്റ്റലിലും അതിന്റെ കാന്റീൻ സമുച്ചയത്തിലും ഇടിച്ചുകയറി. മരണസംഖ്യ 265 ആണെന്ന് അധികൃതർ നേരത്തെ കണക്കാക്കിയിരുന്നു.
വിമാനത്തിൽ 242 പേർ സഞ്ചരിച്ചു – 230 യാത്രക്കാർ, രണ്ട് പൈലറ്റുമാർ , 10 ക്രൂ അംഗങ്ങൾ – അവരിൽ 241 പേർ കൊല്ലപ്പെട്ടിരുന്നു, ഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് പൗരനെ മാത്രമേ അതിജീവിച്ചുള്ളൂ, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പൂർണ്ണമായും കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഇവരെ തിരിച്ചറിയാനാവൂ. ഇതിന്‍റെ ഭാഗമായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നത് അധികൃതര്‍ തുടരുകയാണ്.
അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിൽ നിരവധി പേർ സാമ്പിളുകൾ നൽകാൻ എത്തിയിരുന്നു. 250-ലധികം ആളുകളിൽ നിന്ന് സാമ്പിളുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. അതേസമയം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വ്യോമ ദുരന്തം ഉണ്ടാകാനിടയായ കാരണത്തെക്കുറിച്ച് അറിയാനായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ (DFDR) കണ്ടെടുത്തതായി എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വെള്ളിയാഴ്‌ച (AAIB) അറിയിച്ചിരുന്നു.
ദുരന്തസ്ഥലത്തെ അവസാന നിമിഷങ്ങൾ പുനർനിർമ്മിക്കാൻ DFDR സഹായിക്കുമെന്നും ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് അറിയുന്നതില്‍ ഇതിന്‍റെ പരിശോധന നിര്‍ണായകമാണെന്നും ഏജന്‍സി വ്യക്തമാക്കി. അതേസമയം വിമാന ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ പരിശോധിക്കുന്നതിനായി സർക്കാർ ഒരു ഉന്നതതല മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചിരുന്നു.
നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും ഇത്തരം സംഭവങ്ങൾ തടയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമായി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളും കമ്മിറ്റി പരിശോധിക്കുമെന്ന് ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറുകൾ, വിമാന അറ്റകുറ്റപ്പണി രേഖകൾ, എടിസി ലോഗ്, സാക്ഷി മൊഴികൾ എന്നിവയുൾപ്പെടെ എല്ലാം ഈ കമ്മിറ്റി പരിശോധിക്കും. മൂന്ന് മാസത്തിനുള്ളിൽ പ്രസ്‌തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര സെക്രട്ടറിയാണ് കമ്മിറ്റിയ്‌ക്ക് നേതൃത്വം നല്‍കുന്നത്. വ്യോമയാന മന്ത്രാലയ പ്രതിനിധികൾ, ഇന്ത്യൻ വ്യോമസേന, വ്യോമയാന വിദഗ്‌ധർ എന്നിവരും കമ്മിറ്റിയുടെ ഭാഗമാവും.
രക്ഷാപ്രവർത്തനങ്ങൾ, ഏകോപനം എന്നിവയുൾപ്പെടെ വിവിധ പ്രതികരണങ്ങൾ കമ്മിറ്റി വിലയിരുത്തും. ഇത്തരം സംഭവങ്ങൾ തടയുന്നതിനും അപകടാനന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നയ മാറ്റങ്ങൾ, പ്രവർത്തനങ്ങൾ, പരിശീലന മെച്ചപ്പെടുത്തലുകൾ എന്നിവയും കമ്മിറ്റി നിർദേശിക്കും.