ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അയവില്ല. ഇസ്രായേലിന് ഇന്നലെ രാത്രി ഇറാൻ കനത്ത തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലാണ്. ഇസ്രായേലിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജറുസലേമിലും ടെൽ അവീവിലും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങൾ തടയാൻ ഇടപെടരുതെന്ന് യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന് സിഎൻഎൻ റിപ്പോർട്ട്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ഉന്നത തലവൻമാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേലിന്റെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വര്‍ഷിച്ചത്. എന്നാൽ, മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇന്നലെ രാത്രി നടത്തിയ ഇറാൻ തിരിച്ചടിക്കു പകരമായി ഇസ്രായേൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാരെയോ, താവളങ്ങളെയോ, അടിസ്ഥാന സൗകര്യങ്ങളെയോ ഇറാന്‍ ലക്ഷ്യം വച്ചാല്‍, അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.