സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല കടലാക്രമണസാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് പരക്കെ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്.
വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ.വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ പാലക്കാട് വരെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. തീര- മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച്ച വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
STORY HIGHLIGHT : High wave potential for sea erosion; Red alert declared in three districts