തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്. എഫ് 35 എന്ന വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇന്നലെ രാത്രി ആണ് ലാൻഡ് ചെയ്തത്. ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇറക്കിയെന്നതാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.
പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ (185.2 കിലോമീറ്റർ) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന എ35 വിമാനം ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ വകുപ്പിന്‍റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.
യുദ്ധകപ്പലിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന യുദ്ധവിമാനത്തിന് കടൽ പ്രക്ഷുബ്ദമായതിനാൽ ലാൻഡിങ് സാധ്യമാകാതെ വന്നു. തുടർന്ന് വട്ടമിട്ട് പറന്ന വിമാനം പല തവണ കപ്പലിൽ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിമാനത്തിൽ ഇന്ധനം കുറഞ്ഞു.
ഈ സാഹചര്യത്തിൽ അടിയന്തര ലാൻഡിങ്ങിന് ഇന്ത്യൻ നാവികസേനയുടെ അനുമതി തേടുകയായിരുന്നു. പ്രതിരോധ വകുപ്പിന്‍റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഏറ്റവും അടുത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. അടിയന്തര ലാൻഡിങ് സംബന്ധിച്ച് നടപടിക്രമങ്ങൾ ഇന്ത്യൻ വ്യോമസേനയാണ് പൂർത്തിയാക്കുക.