india

ഇറാനെതിരായ ഇസ്രയേല്‍ സൈനിക നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ: ഇറാനെതിരായ ഇസ്രയേല്‍ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇറാന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ സൈനികനടപടി വീണ്ടുവിചാരമില്ലാത്ത ആക്രമണമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അദ്ദേഹം വിമർശിച്ചു. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇസ്രയേലിന്റെ നടപടി വലിയൊരു യുദ്ധത്തിന് തിരികൊളുത്താനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. ഇറാനുമേല്‍ ഇസ്രയേല്‍ നടത്തുന്നത് വീണ്ടുവിചാരമില്ലാത്ത ആക്രമണമാണ്. അത് വലിയ യുദ്ധത്തിന് തിരികൊളുത്താനിടയുണ്ട്. ഇത് കൂടാതെ ഗാസയില്‍ ബോംബ് വര്‍ഷം തുടരുകയും പലസ്തീനിലെ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്നു. അക്രമത്തിന്റെ ഈ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ട്, സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ പ്രത്യാക്രമണവും നടത്തി. ആക്രമണവും പ്രത്യാക്രമണവും കനക്കുന്നതിനിടെ ഇരു രാജ്യങ്ങളിലും വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

 

Latest News