തിരുവനന്തപുരം: വെള്ളറട പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പ്രിയംവദയെ കൊന്നത് ആൺസുഹൃത്ത് ആയ വിനോദ് ആണെന്ന് സമ്മതിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം ആണ് കൊലപാതകത്തിന് പിന്നിൽ.
പ്രിയംവദയുമായി പ്രതി അടുപ്പത്തിലായിരുന്നു. പ്രിയംവദയുടെ അയൽവാസിയാണ് വിനോദ്. കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തലാണ്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്.
താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയ പ്രിയംവദയെ പ്രതി മർദിക്കുകയും ബോധരഹിതയായപ്പോൾ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയെന്നും കുറ്റസമ്മതം നടത്തി. രണ്ട് ദിവസം മൃതദേഹം വിനോദിന്റെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു. ഭാര്യാമാതാവും മകളും മൃതദേഹം കണ്ടതോടെ കുഴിച്ചിടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ സന്തോഷിന് പങ്കില്ലെന്നും പ്രതി വിനോദ് മൊഴി നൽകി.
പ്രിയംവദയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കൾ പരിസരത്ത് നടത്തിയ തിരച്ചിലിൽ വിനോദും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്.