നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ. പരസ്യപ്രചാരണം തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാർഥികൾ കരുത്ത് കാട്ടുന്നത്. ആര്യാടൻ ഷൗക്കത്തിനായി റോഡ് ഷോയുമായി പ്രിയങ്കാഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താൻ കളത്തിലിറങ്ങി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ എൻഡിഎ ക്യാമ്പിൽ സജീവമായി ഉണ്ട്. നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് പത്താൻ.
പി വി അൻവർ കൊടുംവഞ്ചകനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയം പറയാതെ, എൽഡിഎഫ് പച്ചവർഗീയത പറയുന്നുവെന്ന് വി.ഡി.സതീശൻ വിമർശിച്ചു. എൽഡിഎഫും യുഡിഎഫും വർഗീയ പ്രീണനം നടത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖകർ ആരോപിച്ചു. സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ പെൻഷൻ പോലും രാഷ്ട്രീയവൽക്കരിച്ചു. പെൻഷൻ സമയത്ത് കൊടുക്കണമെന്നും തിരഞ്ഞെടുപ്പ് നോക്കിയാണ് പെൻഷൻ കൊടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് 9 വർഷം കൊണ്ട് കണ്ടതാണെന്ന് പ്രിയങ്ക വിമർശിച്ചു. നിങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയുന്ന ഒരു സർക്കാരാണ് മാറ്റത്തിലൂടെ വരേണ്ടത്.
നിങ്ങളുടെ ക്ഷേമപെൻഷൻ , ആശാവർക്കർമാരുടെ വേതനം ഇതൊന്നും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കൂടായെന്ന് പ്രിയങ്ക പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു സന്ദേശമാകണം. ആര്യടൻ ഷൗക്കത്തിനെ വിജയിപ്പിക്കുകയാണെങ്കിൽ എംപി എന്ന നിലയിൽ എന്റെ പ്രവർത്തനവും സുഗമമാകുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.നിലമ്പൂരിൽ അൻവറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താൻ പറഞ്ഞു. ഇത്രയും ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന് പി വി അൻവർ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് യൂസഫ് പത്താൻ പറഞ്ഞു.
STORY HIGHLIGHT: Nilambur By election Priyanka Gandhi & Yusuf pathan participated in campaign