ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏകദേശം 6:30-ഓടെയായിരുന്നു സംഭവം.
ജിദ്ദയിൽനിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തിയ സൗദി എയർലൈൻസ് വിമാനത്തിനാണ് റൺവേയിലൂടെ നീങ്ങുമ്പോൾ അപ്രതീക്ഷിതമായി തകരാറുണ്ടായത്. ലാൻഡിങ്ങിന് ശേഷം റൺവേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങളിൽ നിന്ന് തീപ്പൊരിയും പുകയും ശ്രദ്ധയിൽപ്പെട്ടു. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിൽ നിന്ന് ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ അടിയന്തിര നടപടികൾ സ്വീകരിച്ചു. അഗ്നിശമന സേനയും രക്ഷാപ്രവർത്തന സംഘവും തൽക്ഷണം സ്ഥലത്തെത്തി. വിമാനത്തിന്റെ ചക്രങ്ങളിൽ കണ്ട തീപ്പൊരിയും പുകയും അടിയന്തരമായി നിയന്ത്രണവിധേയമാക്കി.
യാത്രക്കാരെ ഉടൻതന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. യാത്രക്കാർക്കെല്ലാം ആവശ്യമായ സഹായങ്ങൾ നൽകുകയും പിന്നീട് ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.