Entertainment

അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ സംവിധായകനെ കാണാനില്ലെന്ന് പരാതി

അഹമ്മദാബാദ് വിമാനദുരന്തമുണ്ടായ ദിവസം മുതല്‍ സംഗീത ആല്‍ബങ്ങളുടെ സംവിധായകനും സംഗീതസംവിധായകനുമായ മഹേഷ് ജീരാവ്‌ല എന്നറിയപ്പെടുന്ന മഹേഷ് കലാവദിയയെ കാണാനില്ല. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കൊല്ലപ്പെട്ടവരില്‍ മഹേഷ് ഉണ്ടാവാമെന്നാണ് കുടുംബം ഭയക്കുന്നത്.

അപകടം നടന്ന ദിവസം മഹേഷ് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ സുഹൃത്തിനെ കാണാന്‍ പോയിരുന്നതായി ഭാര്യ പറയുന്നു. സുഹൃത്തിനെ കണ്ടുവെന്നും വീട്ടിലേക്ക് തിരിച്ചു വരികയാണെന്നും മഹേഷ് ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ തിരിച്ചു വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

അതേസമയം ഫോണിന്റെ ഒടുവിലത്തെ ലോക്കേഷന്‍ കാണിക്കുന്നത് അപകടം നടന്ന സ്ഥലത്ത് നിന്നും 700 മീറ്റര്‍ അകലെയാണ്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറയുന്നയര്‍ന്നത് 1.39 നായിരുന്നു. 1.40നാണ് മഹേഷിന്റെ ഫേണ്‍ സ്വിച്ച് ഓഫായത്. മഹേഷിന്റെ സ്‌കൂട്ടറും ഫോണും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. മരിച്ചവരില്‍ മഹേഷ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കുടുംബം സിഎന്‍എ സാമ്പിള്‍ കൈമാറിയിട്ടുണ്ട്.

ജൂണ്‍ 12ന് ഉച്ചയ്ക്ക് ആയിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകര്‍ന്ന് അപകടമുണ്ടായത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.