ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നത് ആഗോല വിപണിയെ തന്നെ ബാധിച്ചിരിക്കുകയാണ്. ആഗോള ക്രൂഡ് ഓയിൽ വിപണി ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.ക്രൂഡ് ഓയിൽ സപ്ലൈ സംബന്ധിച്ച ആശങ്ക ഉയർന്നതോടെ വിപണിയിൽ വലി കുതിച്ചുയരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ബ്രെന്റ് ക്രൂഡ് ബാരലിന് 74.94 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയിലേക്കുള്ള ഓയിൽ സപ്ലൈയും കുറയാനിടയുണ്ടെന്നും, കയറ്റുമതിച്ചിലവ് 40-50% വരെ വർധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച, ജൂൺ 14ാം തിയ്യതി, ബ്രെന്റ് ക്രൂഡിന്റെ വില 6 ഡോളറിലധികമുയർന്ന് 78 ഡോളർ വരെ എത്തിയിരുന്നു. ഇത് 5 മാസത്തെ ഉയർന്ന നിലവാരമാണ്. ക്രൂഡ് വില ഉയരുന്നത് കൊണ്ട് തന്നെ ചരക്ക് നീക്കത്തിനും, ഷിപ്പിങ്ങിനും ചിലവും ഉയരും. എന്നാൽ സംഘർഷം മയപ്പെട്ടാൽ ഓയിൽ വിലതാഴ്ന്നേക്കും
ഇന്ത്യ, ആഭ്യന്തര ആവശ്യങ്ങൾക്കുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി നടത്തുന്ന രാജ്യമാണ്. അതേ സമയം ഇറാനിൽ നിന്ന് വലിയ വോളിയത്തിലുള്ള ഇറക്കുമതി ഇവിടേക്ക് നടക്കുന്നുമില്ല. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ഹോർമൂസ് കടലിടുക്കാണ് ആശങ്ക സൃഷ്ടിക്കുന്നത്. വടക്ക് ഇറാനും, തെക്ക് അറേബ്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഹോർമൂസ് കടലിടുക്ക് നിർണായകമായ ചെക്ക് പോയിന്റാണ്. ആഗോള തലത്തിലെ 20% LNG ട്രേഡും, ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയ ഭാഗവും ഹോർമൂസിലൂടെയാണ് കടന്നു പോകുന്നത്
ഹോർമൂസ് കടലിടുക്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന ക്രൂഡ് സപ്ലൈ രാജ്യങ്ങളിൽ നിന്നുള്ള ഓയിൽ ട്രാഫിക്കിനെ അത് ബാധിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതിയ്ക്കും ഇത് വെല്ലുവിളി സൃഷ്ടിക്കും. കഴിഞ്ഞ കാലങ്ങളിൽ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യുമെന്ന് ഇറാൻ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഈജിപ്തിനുള്ള പ്രകൃതി വാതക വിതരണം ഇറാൻ നിർത്തി വെച്ചിട്ടുമുണ്ട്.
എന്നാൽ നിലവിൽ രാജ്യത്തെ ഇന്ധന വില വർധിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. താൽക്കാലികമായ കയറ്റിറക്കങ്ങളാണ് വിലയിൽ പ്രകടമാകുന്നത്. അതേ സമയം സംഘർഷം വർധിക്കുകയും, സപ്ലൈ കുറയുകയും ചെയ്യുന്നത് നീണ്ടു നിന്നാൽ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ വർധന വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. എന്തായാലും ഇപ്പോൾ അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.