വെടിനിർത്തലിനുള്ള അന്താരാഷ്ട്ര അഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ട് ഇസ്രായേലും ഇറാനും തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് ആക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ മിസൈൽ ആക്രമണ ഭീതിയിലായിരുന്നു ഇരു രാജ്യങ്ങളും..അതേസമയം ആണവ നിർവ്യാപന ഉടമ്പടി (NPT) ഉപേക്ഷിക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു, കൂട്ട നശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ ടെഹ്‌റാൻ ഇപ്പോഴും എതിർക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
നേരത്തെ, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആണവോർജ്ജത്തിനും ഗവേഷണത്തിനുമുള്ള അവകാശം പിന്തുടരുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾക്കെതിരായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മതപരമായ ശാസന ആവർത്തിച്ചു.
ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വ്യാപനം തടയുക, ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുക, ആണവ നിരായുധീകരണത്തിന്റെയും സമ്പൂർണ്ണ ആഗോള നിരായുധീകരണത്തിന്റെയും ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര കരാറാണ് ആണവായുധ വ്യാപന നിരോധന ഉടമ്പടി (NPT).
ആണവായുധം നിർമ്മിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ടെഹ്‌റാന്റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറിൽ നിന്ന് യുഎസ് പിന്മാറിയ 2018 മുതൽ ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിച്ചു. തങ്ങളുടെ പരിപാടി സമാധാനപരമാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ നിരവധി ആണവ ബോംബുകൾ നിർമ്മിക്കാൻ ആവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തലവൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്