india

തഞ്ചാവൂരിൽ ഇട‍ഞ്ഞ് ​ഗവർണറും സ്റ്റാലിനും…

തമിഴ്നാട് മുഖ്യനും ​ഗവർണറും തമ്മിലുള്ള അസ്വാരസ്യം അങ്ങാടിപ്പാട്ടാണ്. അങ്ങ് സുപ്രീം കോടതി വരെ എത്തിയ അധികാര തർക്കമായിരുന്നു അത്. ഭരണഘടനയെ അട്ടിമറിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനാധിപത്യ പ്രക്രിയയെയും തള്ളി കളഞ്ഞും തമിഴ്‌നാട് ഗവർണർ ആർ എൻ രവി നടത്തിയ നീക്കങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി തന്നെ തടയിട്ട് ഇടപെടുകയാണുണ്ടായത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് പിടിച്ചുവെക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. നിയമസഭ സമർപ്പിക്കുന്ന ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും ഗവർണർ തിരിച്ചയച്ച ബില്ല് നിയമസഭ വീണ്ടും പാസാക്കി തിരിച്ച് അയച്ചാൽ ഒരു മാസത്തിനുള്ളിൽ ബില്ലിൽ തീരുമാനം ആക്കണമെന്നുമാണ് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ​ഗവർണക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സ്റ്റാലിൻ. തഞ്ചാവൂരിൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ പുതിയ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ തടസ്സപ്പെടുത്തിയതിന് ഗവർണർ ആർ എൻ രവിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കയാണ് മന്ത്രി

ഗവർണർമാരുടെ അധികാരങ്ങൾ വെട്ടിക്കുറച്ച സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഗവർണർ രവി മാറിയിട്ടില്ല എന്നും നിയമസഭ പാസാക്കിയ ബില്ലുകളിൽ അദ്ദേഹം തുടർന്നും ഇരിക്കുമെന്നും ഒരു പൊതുയോഗത്തിൽ സംസാരിച്ച സ്റ്റാലിൻ പറഞ്ഞു.

“തഞ്ചാവൂരിൽ ഒരു പുതിയ സർവകലാശാല നിർമ്മിക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചു. തുടക്കത്തിൽ എനിക്ക് മടിയുണ്ടായിരുന്നെങ്കിലും, നിരവധി പാർട്ടികളിലെ നേതാക്കൾ സർവകലാശാലയ്ക്ക് കലൈഞ്ജറുടെ പേര് നൽകണമെന്ന് നിർബന്ധിച്ചു. ഞങ്ങൾ ബിൽ പാസാക്കി മെയ് 2 ന് ഗവർണർക്ക് അയച്ചു. 40 ദിവസമായി, അദ്ദേഹം ഇപ്പോഴും അനുമതി നൽകിയിട്ടില്ല,” സ്റ്റാലിൻ പറഞ്ഞു.
ബില്ലിനെക്കുറിച്ച് പലതവണ ഓർമ്മപ്പെടുത്തലുകൾ അയച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പോലും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

“പക്ഷേ ഗവർണർ അദ്ദേഹത്തിന് സമയം നൽകിയിട്ടില്ല. ബില്ലിനെക്കുറിച്ച് ഞങ്ങൾ ചോദിക്കുന്നതുപോലെ അദ്ദേഹം ഞങ്ങളെ കാണാൻ ഭയപ്പെടുന്നു. അദ്ദേഹത്തെ ഇത്ര തിരക്കിലാക്കുന്നത് എന്താണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾ ആശ്ചര്യപ്പെടുന്നു,” സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ക്ഷമ നശിച്ചാൽ ഗവർണർ “കീഴടങ്ങാൻ നിർബന്ധിതരാകുമെന്ന്” രവിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗവർണർമാർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നും “എത്രയും വേഗം” അവയിൽ നടപടിയെടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ രൂക്ഷ വിമർശനം.
രണ്ട് വർഷത്തോളം നീണ്ടു നിന്ന എംകെ സ്റ്റാലിന്റെ നിയമപോരാട്ടത്തിലായി സുപ്രീം കോടതി ഇടപെട്ടത്. തമിഴ്‌നാട് ഗവർണറായി അധികാരമേറ്റ ആർഎൻ രവി തുടക്കം മുതൽ പദവിയുടെ ഔന്നിത്യം ഉയർത്തിപ്പിടിക്കാതെ വെറുമൊരു രാഷ്ട്രീയക്കാരനായാണ് ഇടപെട്ടത്. ബില്ലുകൾ തടഞ്ഞുവയ്ക്കുക മാത്രമല്ല ഗുരുതരമായ ഭരണഘടനാ ലംഘനവും അദ്ദേഹം നടത്തി. സംസ്ഥാന നിയമസഭയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ‘മതേതരത്വം’ എന്ന വാക്കും ‘ദ്രാവിഡ ഭരണ മാതൃക’ പോലുള്ള മറ്റ് പദങ്ങളും അദ്ദേഹം ഒഴിവാക്കി. പെരിയാർ, അംബേദ്കർ, കെ.കാമരാജ്, കരുണാനിധി തുടങ്ങിയ പേരുകളും ഒഴിവാക്കി.

ഗവർണറുടെ ഈ നടപടിയെ സ്റ്റാലിൻ വിമർശിച്ചതിനെ തുടർന്ന് ദേശീയഗാനത്തിനായി പോലും കാത്തിരിക്കാതെ നിയമസഭയിൽ നിന്ന് ആർ എൻ രവി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രിയായിരുന്ന വി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനർവിന്യസിക്കുന്നതിനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ശിപാർശയിൽ നടപടിയെടുക്കാനും ആർ എൻ രവി വിസമ്മതിച്ചു. ഗവർണർ സ്ഥാനം വഹിക്കുന്നയാൾ ഭരണഘടനയെയും ഭരണഘടനാ ധാർമ്മികതയെയും നഗ്‌നമായി ലംഘിക്കുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.

ഈ വർഷം ഏപ്രിലിൽ, നിയമസഭ പാസാക്കിയ പത്തിലധികം ബില്ലുകൾ പാസാക്കാത്തതിന് സുപ്രീം കോടതി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ വിമർശിക്കുകയും ബില്ലുകൾ പാസാക്കുന്ന അപൂർവ നടപടി സ്വീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടി വന്നു. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.തീരുമാനത്തെ “ചരിത്രവിജയം” എന്നാണ് എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചത് അതേസമയം ഡി.എം.കെ. പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിധിയെ സ്വാഗതം ചെയ്തിരുന്നു.

Latest News