ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. പോരാട്ടം നടക്കുക കൊളംബോയിലായിരിക്കും. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നടക്കുന്നത്. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്‍റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്നു പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്.
വനിതാ ഏകദിന ലോകകപ്പിന് സെപ്റ്റംബർ 30 മുതല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. പാകിസ്ഥാൻ വനിതാ ടീമിന്‍റെ എല്ലാ മത്സരങ്ങളും കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും നടക്കുന്നത്. ബംഗ്ലാദേശ് (ഒക്ടോബർ 2), ഇംഗ്ലണ്ട് (ഒക്ടോബർ 15), ന്യൂസിലൻഡ് (ഒക്ടോബർ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബർ 21), ശ്രീലങ്ക (ഒക്ടോബർ 24) എന്നിവർക്കെതിരെയാണ് പാകിസ്ഥാന്‍റെ മറ്റു ഗ്രൂപ്പ് മത്സരങ്ങൾ.
വനിതാ ഏകദിന ലോകകപ്പ് റൗണ്ട് റോബിൻ രീതിയിലാണ് നടക്കുന്നത്. എട്ട് ടീമുകളും പരസ്പരം ഒരു തവണ കളിക്കും. മികച്ച നാല് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമി ഫൈനൽ ഒക്ടോബർ 29 ന് ഗുവാഹത്തിയിലോ കൊളംബോയിലോ നടക്കും (പാകിസ്ഥാന്‍റെ യോഗ്യതാ റൗണ്ടിനെ ആശ്രയിച്ച്). രണ്ടാം സെമി ഫൈനൽ ഒക്ടോബർ 30 ന് ബെംഗളൂരുവിലായിരിക്കും. ഫൈനൽ നവംബർ 2 ന് ബെംഗളൂരുവിലോ കൊളംബോയിലോ നടക്കും. പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ മത്സരം കൊളംബോയിലായിരിക്കും നടക്കുക.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ നേരിട്ട് യോഗ്യത നേടി. അതേസമയം, പാകിസ്ഥാനും ബംഗ്ലാദേശും യോഗ്യതാ മത്സരങ്ങൾ കളിച്ചാണ് ടൂർണമെന്‍റിൽ ഇടം നേടിയത്.
യോഗ്യതാ മത്സരങ്ങളിൽ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ ജയിച്ചിട്ടും ബംഗ്ലാദേശിനോട് തോറ്റ് പുറത്തായതിനാൽ വെസ്റ്റ് ഇൻഡീസ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. ബെംഗളൂരു, ഇൻഡോർ, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ടൂർണമെന്‍റ് നടക്കുക.