കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. എൻഎച്ച് 66 ലാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിന്റെ കൂടുതൽ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. സ്ഥലത്തെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങൾ പോകുന്ന പാതയാണിത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്.
ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന് മുകളിലാണ് റോഡിന് താഴെ ഭാഗത്തായും താമസിക്കുന്നത്. മേഘ കൺസ്ട്രക്ഷൻ കമ്പനി അശാസ്ത്രീയമായാണ് പാത നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കളക്ടറുടെ ആവശ്യം പരിഗണനയ്‌ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ് ഉണ്ടായത്.
ചെർക്കള മുതൽ ചട്ടംചാൽ വരെയുള്ള പ്രദേശം ഏറ്റവും ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. കമ്പനിയുടെ നിർമാണം ഉത്തരേന്ത്യൻ രീതിയിലാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സമീപവാസികൾ പറഞ്ഞു.
STORY HIGHLIGHT : Another landslide in Kasaragod Bayinja