തമിഴ്‌നാട്: തമിഴ്‌നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയതായി പരാതി. ജൂൺ 14 ന് നടന്ന മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചതായി ആരോപിച്ച് മധുരൈ പാന്തേഴ്‌സ് ടീം അശ്വിനും അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിക്കുമെതിരെ ഔദ്യോഗികമായി പരാതി നൽകി.
അശ്വിനും ഫ്രാഞ്ചൈസിയായ ദിണ്ടിഗൽ ഡ്രാഗണ്‍സും രാസവസ്തുക്കൾ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയതായി ആരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. പന്തിന്റെ ഭാരം കൂട്ടാന്‍ ദിണ്ടിഗൽ ഡ്രാഗണ്‍സ് രാസവസ്തുക്കള്‍ ചേര്‍ത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തില്‍ നിന്ന് ഒരു ലോഹശബ്ദം പുറത്തുവന്നെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ടിഎന്‍പിഎല്‍ അധികൃതര്‍ ടീമിനോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവരുടെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടെത്തിയാൽ ഞങ്ങൾ ഒരു സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കും. മതിയായ തെളിവുകളില്ലാതെ ഒരു കളിക്കാരനെതിരേയോ ഫ്രാഞ്ചൈസിക്കെതിരെയോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് തെറ്റാണ്. അവർ തെളിവുകൾ നൽകിയില്ലെങ്കിൽ മധുരൈക്കെതിരേ നടപടിയെടുക്കും. – ടിഎൻപിഎൽ സിഇഒ പ്രസന്ന കണ്ണൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നനഞ്ഞ ഔട്ട്ഫീല്‍ഡായതിനാല്‍ പന്ത് വരണ്ടതാക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്ക് തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇത് കൃത്യമായി പരിശോധിക്കാറുമുണ്ട്. ആ ഘട്ടത്തിലാണ് ഇത്തരം ആരോപണമുയരുന്നത്.