കോലാർ സ്വർണഖനി, അഥവാ കെ.ജി.എഫ് (Kolar Gold Fields). സ്വർണം ഒളിഞ്ഞു കിടക്കുന്ന മണ്ണ് വീണ്ടും തുറക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 140 വർഷങ്ങളോളം ചരിത്രമുള്ള ഖനിയെ ആധുനിക ഖനന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുനഃരുജ്ജീവിപ്പിക്കാന്‍ നീക്കം നടക്കുന്നത്.കോലാറിന്‍റെ കറുത്ത മണ്ണില്‍ മഞ്ഞലോഹം വീണ്ടും തെളിഞ്ഞുവരുമ്പോള്‍ ചരിത്രത്തിലെ മറ്റൊരു സുവർണകാലഘട്ടത്തിലേക്ക് ഇന്ത്യയെത്തുമോ??
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണ്ണ ഖനിയാണ് കെജിഎഫ്. 2001 ലാണ് കെജിഎഫ് അടച്ചുപൂട്ടിയത്. ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ (ബിജിഎംഎല്‍) ഉടമസ്ഥതയിലുള്ള 1,003 ഏക്കര്‍ ഭൂമിയിലായി വ്യാപിച്ചുകിടക്കുന്ന 13 ടെയിലിംഗ് ഡമ്പുകളില്‍ ഉപരിതല ഖനനം നടത്താനുള്ള നീക്കമാണ് കെജിഎഫിന് വീണ്ടും ജീവന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നിര്‍ദേശം 2024 ജൂണില്‍ കര്‍ണാടക സര്‍ക്കാര്‍ അംഗീകാരിച്ചിരുന്നു. മുന്‍കാല ഖനന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഈ ഡമ്പുകളിലുള്ളത്. ഇവ സ്വര്‍ണ്ണത്താല്‍ സമ്പന്നമാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡമ്പുകളില്‍ 32 ദശലക്ഷം ടണ്‍ വസ്തുക്കള്‍ അടങ്ങുന്നു. ഇവയില്‍ നിന്ന് ഏകദേശം 23 ടണ്‍ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍. പൂര്‍ണ്ണ തോതിലുള്ള വീണ്ടെടുക്കല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വാര്‍ഷിക സ്വര്‍ണ്ണ ഉല്‍പ്പാദനം 750 കിലോയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്‍കാലങ്ങളില്‍ കെജിഎഫ് ആഴത്തിലുള്ള ഷാഫ്റ്റ് ഖനന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ ആധുനിക ഖനന രീതികള്‍ ഉപയോഗിക്കും. ഉപരിതല തലത്തിലുള്ള ടെയിലിംഗുകള്‍ വേര്‍തിരിച്ചെടുക്കുന്നതിലാകും പ്രധാന ശ്രദ്ധ. ഹീപ്പ് ലീച്ചിംഗ്, കാര്‍ബണ്‍-ഇന്‍-പള്‍പ്പ് (സിഐപി) പോലുള്ള നവീന സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് വിവരം. ഇവ പ്രവര്‍ത്തനത്തെ കൂടുതല്‍ ലാഭകരവും, ചെലവ് കുറഞ്ഞതുമാക്കുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ സ്വര്‍ണ്ണഖനിയാണ് കെജിഎഫ്. ആഭ്യന്തര സ്വര്‍ണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും, ഇറക്കുമതി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ താക്കോല്‍ ആയിരുന്നു ഇത്. ഇന്ത്യയുടെ സ്വര്‍ണ്ണമേഖലയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ കെജിഎഫിന് കഴിയും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുമ്പോള്‍ കെജിഎഫ് ഇന്ത്യയ്ക്ക് നേട്ടമാകും. കോലാര്‍ മേഖലയ്ക്ക് തൊഴിലവസര സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധിക്കും.
കെജിഎഫ് ഖനികള്‍ 1956 ല്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. മൊത്തം 900 ടണ്ണിലധികം സ്വര്‍ണ്ണം ഇവിടെ നിന്നു നേടി. ലോകത്തിലെ ഏറ്റവും ആഴമേറിയതും, സമ്പന്നവുമായ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായിരുന്നു കെജിഎഫ്. ഉയര്‍ന്ന ഖനന ചെലവുകളും, കുറഞ്ഞ ലാഭവും കാരണം 2001 ഫെബ്രുവരി 28 ന് അടച്ചുപൂട്ടി. ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും തുറക്കുന്നു. പ്രാരംഭ ഉപരിതല പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാരിസ്ഥിതിക അനുമതികള്‍ അടക്കം ലഭിച്ചാല്‍ പൂര്‍ണ്ണ തോതിലുള്ള വാണിജ്യ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു.
ഖനി വീണ്ടും തുറക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഒരുപക്ഷെ കോലാറിലെ ജനങ്ങളായിരിക്കും.ജോലിസാധ്യതകൾ വർധിപ്പിക്കുന്നു എന്നത് തന്നെയാണ് കാരണം.പക്ഷെ പഴയ ചൂഷണങ്ങളൊന്നും ആവർത്തികാതിരിക്കരുതെന്ന് മാത്രം.