Kerala

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് താമരശേരിയിൽ നിന്ന് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.