എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.
കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിക്കുകയും ചെയ്തു.
സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടർ യാത്ര പ്രശ്നങ്ങളെ തുടർന്ന് വൈകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.