ഒഡിഷയിൽ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ ബീച്ചിൽ ഞായറാഴ്ച്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്.
രാജാ ഫെസ്റ്റിവലിനിടെ ബീച്ചിലെത്തിയ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം അയാളുടെ മുന്‍പില്‍വച്ചാണ് യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.
ഉത്സവം ആഘോഷിക്കാനെത്തിയ ഇരുവരും ബീച്ചില്‍ അല്‍പനേരമിരുന്ന് സംസാരിക്കുന്നതിനിടെ മൂന്നു ബൈക്കുകളിലായി സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരുടെയും ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
യുവാവിനെ ആക്രമിച്ച് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം യുവതിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവ ശേഷം യുവതിയും സുഹൃത്തും ഗോപാല്‍പൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട എട്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ബെര്‍ഹാംപൂര്‍ എസ്പി ശരവണ വിവേക് മാധ്യമങ്ങളോട് പറഞ്ഞു.